sugar-cane-

മുംബയ് : മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിലെ തൊഴിലാളികളായ സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോൺഗ്രസ് നേതാവിന്റെ കത്ത്. കോൺഗ്രസ് പട്ടിക ജാതി വകുപ്പ് ചെയർമാൻ നിതിൻ റാവത്താണ് സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് കത്തെഴുതിയത്.

ആർത്തവ ദിവസങ്ങളിൽ ജോലി ചെയ്യാൻ കഴിയാതെ വരുന്നതോടെ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന മുപ്പതിനായിരത്തോളം സ്ത്രീകൾ തങ്ങളുടെ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടെന്ന് റാവത്ത് കത്തിൽ പറയുന്നു. ആർത്തവ ദിവസങ്ങളിൽ ജോലിക്കെത്താൻ കഴിയാതെവരുമ്പോൾ വരുമാനം നിലയ്ക്കുമെന്ന ഭയം കാരണമാണ് ഇവരിത് ചെയ്യുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകൾക്ക് ബോധവത്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിൻ റാവത്ത് കത്തിൽ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യുന്നത് സംബന്ധിച്ച നിരവധി വാർത്തകൾ നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.