cm-pinarayi

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. കേരളത്തിലും നിരവധിപ്പേർ സമരങ്ങളുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ (ഡിറ്റെൻഷൻ സെന്ററുകൾ) സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന വാർത്ത ഒരു ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ പ്രചരണം വസ്‌തുതാ വിരുദ്ധമാണെന്നും, അത്തരത്തിലൊരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ടു നടക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും, മുൻസർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു നിർത്തിവെയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ വാർത്ത കുറിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പിന്റെ പൂർണ രുപം .

""ഏഴുവർഷം മുമ്പ് 2012 ഓഗസ്റ്റിൽ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കണം എന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ കത്ത് മുഖേന അറിയിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്‌പോർട്ട് കാലാവധി തീർന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂർത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഇത്തരം സെന്റർ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രൊപ്പോസൽ സമർപ്പിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

ഈ കത്തിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്ററുകൾ സ്ഥാപിക്കാൻ നിശ്ചയിച്ചു. അവ സാമൂഹിക നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും പ്രവർത്തനത്തിനാവശ്യമായ സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പോലീസ്ജയിൽ വകുപ്പുകൾക്ക് പുറത്താവണം അത്തരം സെന്ററുകൾ സ്ഥാപിക്കേണ്ടത് എന്ന തീരുമാനം യോഗം കൈക്കൊണ്ടു.

ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാർശ സമർപ്പിക്കാൻ 2016 ഫെബ്രുവരി 29ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടർന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹികനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേർന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാർപ്പിക്കേണ്ടിവരും എന്നതുൾപ്പെടെയുടെ വിവരങ്ങൾ സാമൂഹികനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടർന്ന് ഈ വിശദാംശങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോർഡ്സ് ബ്യൂറോ ഇതുവരെ നൽകിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈൻഡറുകൾ തുടർച്ചയായി കേന്ദ്രസർക്കാരിൽ നിന്ന് വകുപ്പുകൾക്ക് വരുന്നുണ്ട്.

ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സർക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതൽ മുൻ സർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിർത്തിവയ്ക്കുന്നതിന് സർക്കാർ ഉത്തരവു നൽകുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.""