sbi-atm

കൊച്ചി: എ.ടി.എം ഇടപാടുകൾ സുരക്ഷിതമാക്കാനായി എസ്.ബി.ഐ, വൺ-ടൈം പാസ്‌വേഡ് (ഒ.ടി.പി) സംവിധാനം നടപ്പാക്കുന്നു. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ നടക്കുന്ന 10,000 രൂപയ്‌ക്കുമേലുള്ള പണം പിൻവലിക്കൽ ഇടപാടുകൾക്ക് എസ്.ബി.ഐയുടെ എല്ലാ എ.ടി.എമ്മുകളിലും ജനുവരി ഒന്നുമുതൽ ഒ.ടി.പി സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ട്വീറ്റിലൂടെ ബാങ്ക് വ്യക്തമാക്കി.

എ.ടി.എം കാർഡ് മോഷണം, ഡ്യൂപ്ളിക്കേഷൻ, പിൻ നമ്പർ‌ അനധികൃതമായി തട്ടിയെടുക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ ഉപഭോക്താവറിയാതെ എ.ടി.എമ്മുകളിൽ നിന്ന് പണം തട്ടുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊബൈലിലേക്ക് പണം പിൻവലിക്കപ്പെട്ടതായ സന്ദേശം ലഭിക്കുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ട വിവരം ഉപഭോക്താവ് അറിയുക. ഒ.ടി.പി സംവിധാനം നടപ്പാകുന്നതോടെ ഇത്തരം തട്ടിപ്പുകൾ ഒഴിവാകും.

പ്രവർത്തനം ഇങ്ങനെ

 ഉപഭോക്താവ് എ.ടി.എമ്മിൽ എത്തിയശേഷം 10,000 രൂപയ്ക്കുമേൽ പണം പിൻവലിക്കാൻ ശ്രമിച്ചാൽ, സ്‌ക്രീനിൽ ഒ.ടി.പി ടൈപ്പ് ചെയ്യാനുള്ള വിൻഡോ തെളിയും.

 ബാങ്കിൽ രജിസ്‌റ്റർ ചെയ്‌‌ത മൊബൈൽ നമ്പറിലേക്ക് വന്ന ഒ.ടി.പി ടൈപ്പ് ചെയ്‌ത് പണം പിൻവലിക്കാം.

 ഒരിടപാടിന് ഒരു ഒ.ടി.പി മാത്രമേ ഉപയോഗിക്കാനാകൂ. വീണ്ടും പണം പിൻവലിക്കണമെങ്കിൽ തുടർന്നും ഒ.ടി.പി ലഭിക്കും.

ഇതു പറ്റില്ല

 എസ്.ബി.ഐ എ.ടി.എം കാർഡുള്ള ഉപഭോക്താവ്, എസ്.ബി.ഐയുടെ എ.ടി.എം ഉപയോഗിക്കുമ്പോൾ മാത്രമേ ഒ.ടി.പി സേവനം ലഭിക്കൂ.

 എസ്.ബി.ഐ ഉപഭോക്താവ് മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോഴോ, മറ്റ് ബാങ്ക് ഉപഭോക്താക്കൾ എസ്.ബി.ഐ എ.ടി.എം ഉപയോഗിക്കുമ്പോഴോ ഈ സേവനം ലഭിക്കില്ല.

പദ്ധതി ഇങ്ങനെ

 ജനുവരി ഒന്നുമുതൽ എസ്.ബി.ഐ എ.ടി.എമ്മുകളിൽ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ മാത്രം. 10,000 രൂപയ്ക്കുമേൽ പണം പിൻവലിക്കുമ്പോൾ ഒ.ടി.പി ലഭിക്കും.

 ഈ സേവനം ലഭിക്കാൻ ഉപഭോക്താവ് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല.