detention-centre

ഗുവാഹത്തി : രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തല്ളി അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രം നിർമിക്കാൻ 46 കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു.

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് ജയിൽ ശിക്ഷ പൂർത്തിയാക്കിയ വിദേശികളെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള ആശയം ആദ്യമായി കൊണ്ടുവന്നത് വാജ്‌പേയി സർക്കാരാണ്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മൂവായിരം പേരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ 46 കോടി രൂപ നൽകി. ഇപ്പോൾ തടങ്കൽ കേന്ദ്രങ്ങളില്ലെന്ന് അദ്ദേഹത്തിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഗോഗോയ് ചോദിച്ചു.

ഗുവാഹത്തി ഹൈക്കോടതിയുടെ നിർദേശപ്രകാരം തന്റെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മോദി സർക്കാർ ഇപ്പോൾ ഈ കാര്യങ്ങൾ നിഷേധിക്കുകയാണെന്നും ഗൊഗോയ് ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനോ അവരെ തടങ്കലിൽ വയ്ക്കുന്നതിനോ മതം കാരണമാകില്ലെന്ന് തരുൺ ഗൊഗോയ് പറഞ്ഞു. തടവുകേന്ദ്രങ്ങളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് ഉള്ളത്. തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2001 മുതൽ 2016 വരെ തുടർച്ചായായി 15 വർഷം അസം മുഖ്യമന്ത്രിയായിരുന്നു കോൺഗ്രസ് നേതാവായ തരുൺ ഗൊഗോയ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്ന് കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു