karipur-

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ജംബോ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി. ഫെബ്രുവരി 17 മുതൽ കരിപ്പൂർ - ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു.

ഡിസംബർ 24-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ജംബോ വിമാനം 25-ന് രാവിലെ കോഴിക്കോട്ട് പറന്നിറങ്ങിയിരുന്നു. ഈ ലാൻഡിംഗ് തൃപ്തികരമായിരുന്നതിനാലാണ് ഇനി മുതൽ ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതൽ ഇവിടെ നിന്ന് സർവീസ് നടത്തുക. ഈ വർഷം മേയിൽത്തന്നെ ഇവിടെ വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ അനുമതി കിട്ടിയിരുന്നു. എന്നാൽ സ്ഥിരം ജംബോ സർവീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കൽ നടത്തിയത്. റൺവേയുടെ നീളം 6000 അടിയിൽ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സർവീസുകൾക്ക് അനുമതി വൈകിയിരുന്നു.

2015-ലാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് സ്ഥിരം സർവീസ് നടത്തിയിരുന്നതാണ്. ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തെ എയർപോർട്ട് അതോറിറ്റി തരംതാഴ്ത്തിയിരുന്നു. കൂടുതൽ സ്വകാര്യ വിമാനക്കമ്പനികളടക്കം ജംബോ വിമാനസർവീസുകൾ കരിപ്പൂരിന് നൽകുമെന്നാണ് പ്രതീക്ഷ.