കൊച്ചി: മലയാള സിനിമ രംഗത്തുള്ള യുവതാരങ്ങൾ ലഹരി ഉപയോഗിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും അതിന് തെളിവുകൾ ഇല്ലെന്നും ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. നിർമാതാക്കൾ യുവതാരങ്ങളെ കുറിച്ച് നടത്തിയ ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമാക്കാർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്ന വാദം ഊഹാപോഹം മാത്രമെന്നാണ് ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു. റിയാദിൽ വച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങൾ വച്ച് എന്താണ് ചെയ്യാൻ സാധിക്കുക. താൻ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോൾ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. സിനിമാ സംബന്ധമായി ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിർമാതാക്കളുടെ സംഘടന മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നുള്ള ആരോപണവുമായി രംഗത്തെത്തുന്നത്. ഷെയ്ൻ നിഗം അടക്കം യുവതലമുറയിലെ ഒരു വിഭാഗം നടൻമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നിർമാതാക്കൾ ആരോപിച്ചത്.