ന്യൂഡൽഹി: ഡൽഹിയിലെ താപനില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെ 2.4 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യത്തിനാണ് രാജ്യതലസ്ഥാനം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
മൂടൽമഞ്ഞ് കാരണം ഇരുപത്തിനാലോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. വിമാനസർവീസുകളും താറുമാറായി. നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി ഉണരുന്നത് അഞ്ച് - ആറ് ഡിഗ്രി താപനിലയിലാണ്. നട്ടുച്ചയ്ക്ക് പോലും പത്ത് ഡിഗ്രിയാണ് താപനില. തണുപ്പിനൊപ്പം വായുമലിനീകരണവും ശൈത്യക്കാറ്റും ചേർന്നതോടെ ജനജീവിതം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
ജനുവരി ആദ്യവാരം മുതൽ തണുപ്പ് കുറയാൻ സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ദർ പറയുന്നു. ഈ വർഷത്തെ ശരാശരി താപനില 19.85 ഡിഗ്രി സെൽഷ്യസാണ്. 1919, 1929, 1961, 1997 വർഷങ്ങളിൽ ഡിസംബറിലെ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
1997ന് ശേഷം ഇത്രയും കഠിനമായ ശൈത്യം ഡൽഹിയിൽ ഇതാദ്യമാണ്. സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് തണുപ്പേറുന്നത്. ഇക്കുറി ഡിസംബർ 14 മുതൽ അതികഠിനമായ തണുപ്പാരംഭിച്ചു. അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വഴിയോരത്ത് കിടന്നുറങ്ങുന്നവർക്ക് സർക്കാർ കമ്പിളി വിതരണം ചെയ്യുന്നുണ്ട്. പ്രത്യേക ഷെൽട്ടർ ഹോമുകളും സജീകരിച്ചിട്ടുണ്ട്.