പാർട്ടി പരിപാടിക്കിടെ പ്രിയങ്കയെ കാണാൻ സുരക്ഷാ സന്നാഹം ചാടിക്കടന്ന് സാഹസികമായി കോൺഗ്രസ് പ്രവർത്തകനെത്തിയത് ആശങ്കയുളവാക്കി.
മുൻനിരയിൽ ഇരിക്കുകയായിരുന്നു പ്രിയങ്ക. നീല തലപ്പാവ് ധരിച്ച പ്രവർത്തകൻ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിയെത്തുകയായിരുന്നു. നേതാക്കൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പ്രിയങ്കയുടെ തൊട്ടടുത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചയയ്‌ക്കാൻ ശ്രമിച്ചെങ്കിലും പ്രിയങ്കയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രിയങ്ക ഇയാളോട് സംസാരിച്ചു. ശേഷം ഹസ്തദാനം നൽകി. മറ്റ് കോൺഗ്രസ് നേതാക്കളെയും ഇയാൾ അഭിവാദ്യം ചെയ്തു.
നെഹ്രു കുടുംബത്തിന്റെ ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ച ശേഷം രണ്ടാമത്തെ സുരക്ഷാ വീഴ്‌ചയാണിത്. നേരത്തെ, പ്രിയങ്കയുടെ ഡൽഹിയിലെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയുടേതെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കാർ സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടിരുന്നു. ഇപ്പോൾ രാഹുലിനും പ്രിയങ്കയ്‌ക്കും സോണിയയ്‌ക്കും സി.ആർ.പി.എഫ് സുരക്ഷയാണുള്ളത്.