തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ.എസ്.എസിനെതിരായ പരാതിയിൽ നിന്നും സി.പി.എം അടക്കം പിന്മാറിയെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കറാം മീണ. തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്‌ഷ്യം. പരാതിയിലൂടെ തന്നെ ഉപയോഗിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാർ പിന്മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ വിഡ്ഢികളല്ല, അവർക്ക് എല്ലാം മനസിലാവും. പ്രേത്യേകിച്ചു കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ മതം ഉപയോഗിക്കുന്നത് ഇഷ്ടമല്ല എന്ന് വ്യക്തമാക്കി. ഇതിനുള്ള സൂചന ജനം തന്നെ നൽകിയതാണ് രാഷ്ട്രീയക്കാർ ഇതിൽ നിന്നും പിന്മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാല തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ചിരുന്ന എൻ.എസ്.എസ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ, നായർ സർവീസ് സൊസൈറ്റിക്കെതിരെ എൽ.ഡി.എഫും സമസ്ത നായർ സമാജവും പരാതി നൽകിയിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവിയോടും തിരുവനന്തപുരം ജില്ലാ കളക്ടടറോടും നിർദ്ദേശിച്ചിരുന്നു.