ayisha-renna

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്ന പറഞ്ഞു. പ്രതിഷേധക്കാരെ ജയിലില്‍ അടച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞതു തന്റെ നിലപാടാണെന്നും അതില്‍ അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും ആയിഷ വ്യക്തമാക്കി. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ച ആയിഷയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.


‘എന്റെ അഭിപ്രായം ഞാന്‍ എന്റെ വീട്ടില്‍ പോയി പറഞ്ഞിരുന്നു എന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ല. അങ്ങനെയൊരു പ്രതിഷേധത്തിനു മുന്‍പില്‍ ഞാന്‍ നില്‍ക്കില്ല. അതു ഞാന്‍ പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുവെച്ചു സമീപിക്കുന്നതു കൊണ്ടും മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇതുപോലുള്ള ഹേറ്റ് ക്യാമ്പയിനുകളും ആക്രോശങ്ങളും നമ്മള്‍ മുന്നോട്ടുനയിക്കുന്ന സമരത്തിന്റെ ലക്ഷ്യസ്ഥാനത്തു നിന്നും നമ്മളെ വഴിതിരിച്ചുവിടാനുള്ള ചില ശ്രമങ്ങളായേ ഞാന്‍ കാണുന്നുള്ളൂ.-ആയിഷ പറഞ്ഞു.