കോഴിക്കോട്: കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ യോഗത്തിൽ പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ രാവിലെ കോഴിക്കോട് വ്യാപാരഭവനിൽ ചേരാനിരുന്ന സമിതിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് മുമ്പായിരുന്നു സംഘർഷം. പാലക്കാട് നിന്നെത്തിയ ഒരു വിഭാഗം പ്രവർത്തകരും കോഴിക്കോട്ടെ പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.

പാലക്കാട്ടെ പ്രവർത്തകർ പ്രകടനമായി വ്യാപാരഭവനിൽ പ്രവേശിക്കാൻ എത്തിയപ്പോൾ ഔദ്യോഗിക വിഭാഗം തടഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയാണ് യോഗത്തിനെത്തിയതെന്നും ഇവരെ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് പ്രവർത്തകരെ തടഞ്ഞത്.

എന്നാൽ ഇത് ചോദ്യം ചെയ്ത പാലക്കാട്ടെ പ്രവർത്തകർ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യോഗത്തിൽ പങ്കെടുക്കുമെന്നും നിലപാടെടുത്തതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ആദ്യം വാക്കു തർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലേക്ക് ഇത് നീണ്ടു. റോഡിലേക്കും സംഘർഷം വ്യാപിച്ചതോടെ പൊലീസെത്തി വലിയ സംഘർഷം ഉണ്ടാവുന്നത് ഒഴിവാക്കി. പ്ലാസ്റ്റിക്ക് നിരോധനത്തിലെ തുടർ നടപടി ചർച്ച ചെയ്യാനാണ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്നലെ വ്യാപരഭവനിൽ ചേർന്നത്. സംഘർഷത്തെ തുടർന്ന് വൈകി എക്സിക്യൂട്ടീവ് യോഗം ചേർന്നു.