night-walk

തിരുവനന്തപുരം: 'സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും'മെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്താകമാനം വനിതകളുടെ പാതിരാനടത്തം ആരംഭിച്ചു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ്‌ രാത്രിനടത്തം സംഘടിപ്പിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട 1‌00 കേന്ദ്രങ്ങളിലായി രാത്രി 11 മുതൽ ഒന്നുവരെയാണ്‌ സ്ത്രീകൾ നടക്കാനായി ഇറങ്ങുന്നത്.

വനിതകളുടെ അവകാശത്തെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സ്ത്രീകൾ രാത്രിനടത്തം കൊണ്ട് ഉദ്ദേശിക്കുന്നത്. നടത്തത്തെ ' സ്വാതന്ത്ര്യം കിട്ടിയത് പോലെ' എന്നാണ് തിരുവനന്തപുരത്തെ ഒരു പെൺകുട്ടി വിശേഷിപ്പിക്കുന്നത്. നടക്കാൻ ഇറങ്ങിയവർക്ക് വീട്ടുകാരുടെ പിന്തുണയുമുണ്ട്.

ഉദ്‌ഘാടന ദിവസം മുൻകൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ്‌ സ്ത്രീകൾ നടക്കുന്നത്. പൊലീസിന്റെയും മറ്റ്‌ വകുപ്പുകളുടെയും വോളന്റിയർമാരുടെയും സഹകരണവുമുണ്ട്‌. വനിതാദിനമായ മാർച്ച്‌ എട്ടുവരെ വിവിധ ദിവസങ്ങളിൽ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഒറ്റയ്‌ക്കോ സംഘമായോ ആയിരിക്കുമിത്‌. ഇവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകും. പരിപാടിയിലൂടെ വിവിധ പ്രദേശങ്ങളുടെ ക്രൈം മാപ്പിങ്ങും നടത്തും.