ajith-pawar

മുംബയ്: മഹാവികാസ് അഘാടി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്. എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക എന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ നിയമസഭ മന്ദിരത്തിൽ പൂർത്തിയായി.

കോൺഗ്രസിൽ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ 36 പേർ ഇന്ന് ചുമതലയേൽക്കും. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ക്യാബിനറ്റ് മന്ത്രിയാകും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നവംബർ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എൻ.സി.പിയിൽ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസിനൊപ്പം നവംബർ 23ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവിയിൽ കഷ്ടിച്ച് 80 മണിക്കൂർ മാത്രം നീണ്ട കാലയളവിനുള്ളിൽ ജലസേചന പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ അജിത്തിനെ കുറ്റവിമുക്തനാക്കിയിരുന്നു എന്നാൽ,​ പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു