ഡൽഹി: ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും, ഫോർ സ്റ്റാർ ജനറൽ പദവിയോടെയുള്ള സി.ഡി.എസ് പ്രവർത്തിക്കും. ഫസ്റ്റ് എമംഗ് ഈക്വൽസ് (തുല്യരിൽ ഒന്നാമൻ) എന്നാണ് സി.ഡി.എസ് അറിയപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉന്നത സൈനിക തസ്തിക സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ കരസേന മേധാവിയുടെ പേര് പ്രഖ്യാപിച്ചത്. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സർക്കാരിനെ ഉപദേശം നൽകുന്നത് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയിരിക്കും.
കാർഗിലിന് ശേഷം ഉയർന്ന ആവശ്യം
1999ലെ കാർഗിൽ യുദ്ധത്തിന് ശേഷമാണ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് വേണമെന്ന ആവശ്യം ഉയർന്നത്. പാകിസ്ഥാനി സൈനികർ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറി തന്ത്രപ്രധാനമായ ഇടങ്ങളിൽ നിലയുറപ്പിച്ചതിലെ സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു ആവശ്യം ഉയർന്നുവരാൻ കാരണമായത്. സൈനിക വിഭാഗങ്ങൾക്ക് ഇത്തരത്തിൽ പൊതുവായി ഒരു തലവനെ നിയോഗിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.