കോഴിക്കോട്: കേരള ഗവർണർ സംസാരിക്കുന്നത് ബി.ജെ.പി വക്താവിനെ പോലെയാണെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ മേവാനി കോഴിക്കോട് പ്രസ് ക്ളബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഗവർണർ പദവിക്ക് നിരക്കാത്ത പ്രസ്താവനകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 20 ലക്ഷം യുവാക്കൾ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. രാജ്യത്ത് ഉയർന്ന് വന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ വഴി തെറ്റിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കള്ളം പറയുകയാണ്. 2002 മുതൽ ഇന്ന് വരെ നരേന്ദ്രമോദിക്ക് ഒരു മുഖം മാത്രമേയുള്ളൂ. അത് വർഗീയതയുടെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.
യു.പി സംസ്ഥാനം സിറിയയായി മാറിയിരിക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ മാത്രം ഉന്നംവച്ചാണ് വെടിവച്ചത്. ഇവരിൽ പലരും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.