ടെസ്റ്രിൽ ഫസ്റ്ര്
ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ഈ വർഷമായിരുന്നു. 2018 ഡിസംബർ മുതൽ 2019 ജനുവരി 7വരെ നടന്ന നാല് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയിൽ 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ടെസ്റ്റ് റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഈ വർഷം തുടർന്ന് കളിച്ച മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഒരു മത്സരം പോലും തോൽക്കാതെ സമ്പൂർണ വിജയം നേടി (വെസ്റ്റിൻഡീസിനെതിരെ 2-0), (ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-0), (ബംഗ്ലാദേശിനെതിരെ 2-0). ലോക ടെസ്റ്റ് ലോകകപ്പിന്റെ പോയിന്റ് ടേബിളിൽ 360പോയിന്റുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ.
ഇംഗ്ലീഷ് വിൻഗ്ലീഷ്
ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇംഗ്ലണ്ട് ആദ്യമായി മുത്തമിട്ടതും ഈ വർഷമായിരുന്നു. വിവാദങ്ങൾക്ക് തിരി കൊളുത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. ലോർഡ്സിൽ നടന്ന ന്യൂസിലൻഡിനെതിരായ ഫൈനലിൽ നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ഇരുടീമും സമനില പാലിച്ചതിനെത്തുടർന്ന് നേടിയ ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇത് വലിയ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിതെളിച്ചു. തുടർന്ന് ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ തീരുമാനിക്കുന്ന രീതി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അവസാനിപ്പിച്ചു. ഒരു ടീം വിജയിക്കുന്നത് വരെ സൂപ്പർ ഓവർ തുടരാനാണ് പുതിയ തീരുമാനം.
അമേരിക്കൻ പെൺകരുത്ത്
വനിതാ ഫുട്ബാൾ ലോകകപ്പിൽ അമേരിക്ക നാലാം തവണയും ചാമ്പ്യൻമാരായത് കഴിഞ്ഞ ജൂലായിലാണ്. ഫ്രാൻസ് വേദിയായ ടൂർണമെന്റിന്റെ ഫൈനലിൽ ഹോളണ്ടിനെ 2-1ന് കീഴടക്കിയാണ് അമേരിക്ക തുടർച്ചയായ രണ്ടാം തവണ ലോകകിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റിലെ മികച്ച താരമായി അമേരിക്കൻ ക്യാപ്ടൻ മേഗൻ റാപിനോയെ തിരഞ്ഞെടുത്തു. ഏറ്രവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിലും റാപിനോ ഇടം നേടി. സ്വവർഗാനുരാഗിയായ റാപിനോ ട്രംപിനെതിരായ നിലപാടുകൾകൊണ്ടും വാർത്തയിൽ ഇടം നേടി.
ലിവറേ, കരളിന്റെ കരളേ...
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിവർപൂൾ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. സ്പെയിനിൽ അത്‌ലറ്രിക്കോ മാഡ്രിഡിന്റെ തട്ടകമായ വാൻഡ മെട്രോപൊളീറ്രാനോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചാണ് ലിവർപൂൾ യൂറോപ്പിലെ ചാമ്പ്യൻമാരായത്. തലേവർഷം ഫൈനലിൽ റയൽ മാഡ്രിഡിന് മുന്നിൽ കൈവിട്ട കിരീടമാണ് ജോർഗൻ ക്ലോപ്പും കുട്ടികളും ഇത്തവണ നേടിയെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഖലീഫ ഇന്റർ നാഷണൽ സ്റ്രേഡിയത്തിൽ ബ്രസീലിയൻ ടീം ഫ്ലെമംഗോയെ 1-0ത്തിന് കീഴടക്കി ലോക ക്ലബ് ലോകകപ്പും ലിവർപൂൾ സ്വന്തമാക്കി. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ലിവർ.
ഹമ്പിൾ ഹംപി
അമ്മയായതിന് ശേഷം ചതുരംഗ കരുക്കൾക്കരികിലേക്ക് മടങ്ങിയെത്തിയ കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. മോസ്കോയിൽ ഇന്നലെ നടന്ന ഫൈനലിൽ ചൈനയുടെ ലെയ്യിംഗ് ജിയെ കീഴടക്കിയാണ് ഹംപി കിരീടം ചൂടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ സമനിലയായതോടെ നടത്തിയ പ്ളേ ഒാഫിലാണ് ഹംപി ചൈനീസ് താരത്തെ കീഴടക്കിയത്. വിവാഹത്തിനും പ്രസവത്തിനും ശേഷം രണ്ട് വർഷത്തോളം (2016-18) കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ശേഷമുള്ള ഹംപിയുടെ ആദ്യപ്രധാന കിരീടമാണിത്.
ക്ലാസിക്ക് പോരാട്ടം
സ്വിസ് ഇതിഹാസ താരം റോജർ ഫെഡററും സെർബിയൻ സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും തമ്മിൽ നടന്ന ഇത്തവണത്തെ വിംബിൾഡൺ ഫൈനൽ ടെന്നീസ് ചരിത്രത്തിലെ തന്നെ ക്ലാസിക്ക് പോരാട്ടങ്ങളിലൊന്നായി. 4 മണിക്കൂറും 57 മിനിട്ടും നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് ഫെഡററെ കീഴടക്കി ജോക്കോവിച്ച് ചാമ്പ്യനായത്. വിംബിൾഡൺ ചരിത്രത്തിലെ ഏറ്രവും ദൈർഘ്യമേറിയതും ഗ്രാൻഡ്സ്ലാം ഫൈനലുകളിലെ രണ്ടാമത്തെ ദൈർഘ്യമേറിയതുമായ മത്സരമായിരുന്നു ഇത്.
വിജയ സിന്ധൂരം
2019ൽ ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും സുന്ദരമായ മുഹൂർത്തമായിരുന്നു ബാഡ്മിന്റൺ താരം പി.വി. സിന്ധു ബാസലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെയാണ് ആഗസ്റ്റിൽ ബാസലിലെ സെന്റ് ജേക്കബ് ഷാലെയിൽ നടന്ന ഫൈനലിൽ സിന്ധു കീഴടക്കിയത്. ഫൈനലുകളിൽ കാലിടറുന്നുവെന്ന പരാതി അവസാനിപ്പിച്ചാണ് വെറും 37 മിനിട്ടുകൊണ്ട് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സിന്ധു വെന്നിക്കൊടി പാറിച്ചത്.
മെസി, മേഗൻ
മികച്ച ഫു്ടബാൾ താരത്തിനുള്ള ഫിഫ പുരസ്കാരവും ബാലൺ ഡി ഓർ പുരസ്കാരവും ലയണൽ മെസിയുയം മേഗൻ റാപിനോയും സ്വന്തമാക്കി. മികച്ച യൂറോപ്യൻ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച വിർജിൽ വാൻ ഡെയ്ക്കിന് ഫിഫ പുരസ്കാരം ലഭിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും മെസിക്ക് തന്നെ ലോക ഫുട്ബാളർ പുരസ്കാരം കിട്ടുകയായിരുന്നു. വനിതകളിൽ റാപിനോയ്ക്ക് വലിയ വെല്ലുവിളികൾ ഇല്ലായിരുന്നു. ഫിഫ പുരസ്കാര വേദിയിലെ റാപിനോയുടെ പ്രസംഗം ഏറെ ശ്രദ്ധ നേടി.
ബ്യൂട്ടിഫുൾ ബിയാങ്ക
ഇരുപത്തിനാലാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ് ഓപ്പൺ ഫൈനലിനിറങ്ങിയ സെറീന വില്യംസിനെ മലർത്തിയടിച്ച കനേഡിയൻ യുവതാരം ബിയാങ്ക ആൻഡേസ്‌ക്യൂവാണ് 2019ലെ വിസ്മയതാരം. സീഡില്ലാതെ വന്ന് മാർച്ചിൽ ബി.എൻ.പി പരിബാസ് ഓപ്പൺ സ്വന്തമാക്കിയ ബിയാങ്ക പരിക്കിന്റെ വെല്ലുവിളി മറികടന്നാണ് സെപ്തംബറിൽ ആർതർ ആഷെയിൽ സെറീനയെ വീഴ്ത്തിയത്.ഗ്രാൻഡ്സ്ലാം സിംഗിസ് കിരീടം നേടുന്ന ആദ്യ കനേഡയൻ താരമെന്ന നേട്ടവും ഈ പതിനെട്ടുകാരി സ്വന്തമാക്കി.
ഹാമിൽട്ടൺ ഹാപ്പിയാണ്
തുടർച്ചയായ മൂന്നാം തവണയും മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ ഫോർമുല വൺ ലോകചാമ്പ്യനായി. ഹാമിൽട്ടൺന്റെ ആറാം കിരീട നേട്ടമാണിത്. ഒരു തവണ കൂടി ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കാനായാൽ ഇതിഹാസ താരം മൈക്കേൽ ഷുമാക്കറിനൊപ്പം ഏറ്രവും കൂടുതൽ ലോക കിരീടങ്ങൾ എന്ന നേട്ടം പങ്കിടാൻ ഹാമിൽട്ടണാകും.