കൊച്ചി : സംസ്ഥാനത്തെ 31.8 ശതമാനം യുവാക്കൾ മദ്യം, സിഗരറ്റ്, പാൻ, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ. രാമചന്ദ്രൻ എഴുതിയ കത്തും സ്വൈര ജീവിതം തകർക്കരുതെന്ന തലക്കെട്ടിൽ മാർച്ച് 21ന് കേരളകൗമുദി എഴുതിയ മുഖപ്രസംഗവും കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് സ്റ്റേറ്റ്മെന്റ് നൽകിയത്.
കഞ്ചാവ്, ചരസ്, ബ്രൗൺ ഷുഗർ, ഹെറോയിൻ, എൽ.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. വൈറ്റ്നർ, നെയിൽ പോളിഷ്, തിന്നർ, പെയിന്റ് എന്നിവയും ലഹരിക്കായി ഉപയോഗിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഒഫ് കമ്മ്യൂണിറ്റി മെഡിസിൻ 2017ൽ തയ്യാറാക്കിയ സർവേയിലെ വിവരങ്ങൾ ഉൾപ്പെടുത്തി ഐ.ജി പി.വിജയനാണ് സ്റ്റേറ്റ്മെന്റ് നൽകിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിക്കച്ചവടം നടത്തിയതിന് മൂന്നു വർഷത്തിനുള്ളിൽ 627 കേസുകൾ രജിസ്റ്റർ ചെയ്തു.
വിദ്യാലയ പരിസരത്തെ
ലഹരിക്കേസുകൾ
2017 - 182
2018 - 222
2019 (ഒക്ടോബർ വരെ) - 223
ആകെ - 627
പിടിച്ചെടുത്ത കഞ്ചാവ് :
2017 - 10.69 കിലോ
2018 - 15.44 കിലോ
2019 (ഒക്ടോബർ വരെ) - 76.15 കിലോ
ആകെ - 102. 28 കിലോ
ലഹരി ഗുളികകൾ
2017 - 282
2018 - 64
2019 (ഒക്ടോബർ വരെ) - 173
ലഹരിക്കേസുകൾ
2017 - 9,244
2018 - 8700
2019 (ഒക്ടോബർ വരെ) - 8,028
അറസ്റ്റിലായവർ
2017 - 9359
2018 - 9521
2019 (ഒക്ടോബർ വരെ) - 8867
ലഹരി വരും വഴി
1. ബംഗാൾ, അസാം, ഒറീസ എന്നിവിടങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾ
2. ന്യൂജെൻ മയക്കു മരുന്ന് ഗോവയുൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന്
3. കമ്പം, തേനി വഴിയുള്ള ലഹരി മരുന്നു കടത്ത്
4. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഡ്രഗ്സ്
5. മാർബിൾ, ഗ്രാനൈറ്റ് ട്രക്കുകൾ വഴി ഒാപിയം കടത്ത്