
കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കരൾ രോഗമാണ് മണിയുടെ കരണത്തിന് കാരണമായി സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഭക്ഷണത്തിലൂടെയെത്തിയ കീടനാശിനി ശരീരത്തിൽ അടിഞ്ഞുകൂടിയതായി ഇതിൽ പറയുന്നുണ്ട്. പച്ചക്കറികൾ വേവിക്കാതെ കഴിച്ചതിനാലാണ് ക്ലോർപൈറിഫോസ് ശരീരത്തിലെത്തിയത്.
തുടർച്ചയായ മദ്യപാനം കരൾ രോഗത്തിന് കാരണമായി. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാല് മില്ലീഗ്രാം മീഥൈൽ ആൽക്കഹോളാണ് ശരീരത്തിൽ കണ്ടെത്തിയത്. കരൾ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോൾ പുറംതള്ളാൻ ശരീരത്തിനായില്ല. മദ്യപിക്കരുതെന്ന് ഡോക്ടർമാർ മണിയോട് പലതവണ പറഞ്ഞെങ്കിലും അതൊന്നും ചെവികൊണ്ടില്ല. ആയുർവേദ ലേഹ്യം കഴിച്ചതിനാലാണ് കഞ്ചാവിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മണിയുടെ അടുത്ത സുഹൃത്തുക്കളായ ഇടുക്കി ജാഫർ, സാബുമോൻ തുടങ്ങിയ സിനിമാ താരങ്ങൾ അടക്കം ആറുപേരെ സി.ബി.ഐ ചോദ്യം ചെയ്തെങ്കിലും യാതൊന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോണ്ടിച്ചേരിയിലെ ജിപ്മെറിലെ വിദഗ്ദസംഘമാണ് സി.ബി.ഐക്ക് റിപ്പോർട്ട് നൽകിയത്. 35 പേജുള്ള റിപ്പോർട്ട് കൊച്ചി സി.ജെ.എം കോടതിയിൽ സി.ബി.ഐ സമർപ്പിച്ചു.