പത്തനംതിട്ട : മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സുഗമമായ അയ്യപ്പദർശനം സാദ്ധ്യമാക്കുന്നതിനായി സുദർശനം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ പി .ബി.നൂഹ് പറഞ്ഞു. ശബരിമലയിലെത്തുന്ന വയോജനങ്ങൾക്കും,ശാരീരിക അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങു നൽകുന്നതിനായി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ നടപ്പാക്കുന്ന സുദർശനം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളന്റിയേഴ്‌സിനുള്ള ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു കളക്ടർ.
സുദർശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും, സ്വാമി അയ്യപ്പൻ റോഡിലുമായി 18 ഇടങ്ങളിൽ സന്നദ്ധസേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യസേവനങ്ങളും നൽകും.നിലവിലുള്ള ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടുത്തി സുദർശനം ഹെൽപ്പ് ഡസ്‌ക്ക് സ്ഥാപിക്കും. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുള്ള ദ്വിഭാഷികൾക്ക് സുദർശനം ഹെൽപ്പ് ഡെസ്‌ക്കിന്റെ ചുമതല നൽകും. നടന്ന് മലകയറാൻ സാധിക്കാത്തവർക്ക് ഡോളി സൗകര്യം ഏർപ്പെടുത്തും.വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളിൽ ഇരിപ്പിട സൗകര്യം അടിയന്തിര ഘട്ടങ്ങളിൽ താല്ക്കാലിക താമസസൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തും. സന്നിധാനത്ത് ദർശനത്തിനായി പ്രത്യേക സൗകര്യം, അയ്യപ്പഭക്തരായ എല്ലാ വിശ്വാസികൾക്കും സുഖകരമായ അയ്യപ്പപ്പ ദർശനം സധ്യമാക്കുക എന്നതും സുദർശനത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. വയോജനങ്ങളുടെയും, ഭിന്നശേഷിക്കാരുടെയും തുല്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളാണ് സുദർശനം മുഖേന യാഥാർത്ഥ്യമാക്കുന്നതെന്നും കളക്ടർ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് പമ്പ ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ രാജു ഏബ്രഹാം എം.എൽ.എ നിർവഹിക്കും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ദേവസ്വം ബോർഡ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതി നിർവഹണത്തിന്റെ ചുമതല ജില്ലാ പ്രൊബേഷൻ ഓഫീസിനാണ്.
പമ്പ ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ.ഇ.പ്രശോഭ് ഓറിയന്റേഷൻ പ്രോഗ്രാം നയിച്ചു.