ശബരിമല : പതിനെട്ടാം പടിക്ക് താഴെ വലിയ കടുത്ത നടയിലെ ശാന്തിക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ദേവസ്വം താത്കാലിക ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടപ്പാറ കഷ്ണഭവൻ ചിറ്റാഴി വീട്ടിൽ പ്രവീൺ ( 37 ) ആണ് സന്നിധാനം പൊലീസ് എസ് ഐ ലിബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. കണിച്ചുകുളങ്ങ സ്വദേശി സനിലിന്റെ 20000 രൂപ വിലമതിക്കുന്ന ഫോണാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മോഷണം പോയത്. . ശ്രീകോവിലിനുള്ളിലേക്ക് കയറുന്നതിന് മുമ്പായി ഫോൺ നടയോട് ചേർന്നുള്ള പടിക്കെട്ടിൽ വയ്ക്കുകയാണ് പതിവ്. ഈ തക്കം നോക്കി മുഖം പാതി മറയ്ക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ചെത്തിയ പ്രവീൺ ഫോൺ കൈക്കലാക്കി കടക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ടതായി കാട്ടി സനിൽ നൽകിയ പരാതിയെ തുടർന്ന് പതിനെട്ടാം പടിക്ക് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രവീൺ താമസിക്കുന്ന മുറിയിൽ ബാഗിൽ ഒളിപ്പിച്ചിരുന്ന ഫോൺ കണ്ടെടുത്തു.