കോന്നി : പൊന്തനാംകുഴി നിവാസികളുടെ പുനരധിവാസം സംബന്ധിച്ച് രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം കെ.യു. ജനീഷ് കുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് ഇന്നലെ കോളനിവാസികളെ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, തഹൽസീദാർ സോമനാഥൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിച്ചത്.

സുരക്ഷ കണക്കിലെടുത്ത് കലഞ്ഞൂരിലുള്ള ഫോറസ്​റ്റ് ക്വാർട്ടേഴ്‌സിലേക്ക് മാ​റ്റി താമസിപ്പിക്കാമെന്ന എം.എൽ.എ യുടെ നിർദ്ദേശം അറിയിച്ചെങ്കിലും പ്രത്യേക ഭൂമി അനുവദിച്ച് മാ​റ്റി പാർപ്പിക്കണമെന്ന ആവശ്യത്തിൻമേൽ കോളനിവാസികൾ ഉറച്ച് നിന്നതോടെ ആണ് രണ്ടാം വട്ട ചർച്ചയും ഇന്നലെ തീരുമാനമാകാതെ പിരിഞ്ഞത്. ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ റപ്പോർട്ട് വന്നതിന് ശേഷമേ ഇവരെ മ​റ്റൊരു സ്ഥലത്തേക്ക് മാ​റ്റുവാൻ കഴിയുകയുള്ളെന്ന് അധികൃതർ പറഞ്ഞു. എന്നാൽ നിലവിൽ ജിയോളജി വകുപ്പ് കളക്ടർക്ക് കൈമാറിയ റിപ്പോർട്ട് അനുസരിച്ച് ഇവിടം വാസയോഗ്യമല്ല. ഒട്ടും സുരക്ഷിതമല്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് വീട് നൽകണമെന്നും ഇവരെ വാടക വീട്ടിൽ താമസിപ്പിക്കുണമെന്നും

കേടുപാടുകൾ സംഭവിച്ച വീടുകൾ പൊളിച്ച് മാ​റ്റി പുതിയ വീടുകൾ നിർമ്മിച്ച് നൽകണം. മറ്റുള്ള കുടുംബങ്ങൾക്കും അർഹമായ ആനുകൂല്യം വേണം.

കോളനി നിവാസികൾ

ദുരന്തമുഖത്ത് പൊന്തനാംകുഴി

കഴിഞ്ഞ ഒക്ടോബർ 21 നാണ് ശക്തമായ മഴയെ തുടർന്ന് പൊന്തനാംകുഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ പൊന്തനാംകുഴിയിൽ താമസിക്കുന്ന അഞ്ച് വീടുകൾ ഭീഷണിയിലാണെന്നും ഇവിടം വാസ യോഗ്യമല്ലെന്നും കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് രണ്ടരമാസമായി അഞ്ച് കുടുംബങ്ങൾ സമീപത്തെ അംഗൻവാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞുവരികയാണ്. ഇത് അംഗൻവാടിയുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ദുരിതബാധിതരായ ആളുകൾക്ക് നാശനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകാമെന്ന സർക്കാർ നിർദ്ദേശവും പ്രദേശവാസികൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

5 വീടുകൾ ഭീഷണിയിൽ,

അഭയം തേടിയത് അംഗൻവാടിയിൽ