കോന്നി : പ്രമാടം പഞ്ചായത്തിലെ 14-ാം വാർഡിൽ വി.കോട്ടയം നിലമേൽ കോണത്ത് വയൽ എലായിൽ കഴിഞ്ഞ 30 വർഷമായി തരിശായി കിടന്നിരുന്ന ആറ് ഹെക്ടർ ഭൂമിയിൽ ഇനി കതിരണിയും. തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ എല്ലാ കർഷകരുടെയും ഭൂവുടമകളുടെയും സഹായത്തോടെയാണ് നെൽക്കൃഷിക്ക് തുടക്കം കുറിക്കുറിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലിസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കും
വർഷങ്ങളായി തരിശായി കിടന്നിരുന്ന നിരവധി കൃഷിഭൂമികൾ ഏറ്റെടുത്തു കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നെൽക്കൃഷിയോഗ്യമായ സ്ഥലങ്ങളിൽ നെൽക്കൃഷി അല്ലാതെ തരിശ് കിടക്കുന്ന സ്ഥലങ്ങളിൽ വാഴകൃഷി, ഇടവിള കൃഷികൾ പച്ചക്കറി കൃഷി എന്നിവ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.പഞ്ചായത്ത് കൃഷിഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പാടശേഖര സമിതികളും കോന്നി ബ്ലോക്ക് അഗ്രോ സെന്ററും ജനപ്രതിനിധികളും ഭൂഉടമകളും കർഷകരും ഈ പ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്.കൃഷി ഓഫീസർ ആൻസി.എം.സലിം,ഉദ്യോഗസ്ഥരായ ചന്ദ്രബാബു,ജയചന്ദ്രൻ ഹരിത കേരള മിഷൻ പ്രതിനിധി ഗോകുൽ,തൊഴിലുറപ്പുപദ്ധതി ഉദ്യോഗസ്ഥരായ ശരത്,അനിൽ,ആഗ്രോസർവീസ് സെന്റർ ഫെസിലിറ്റേറ്റർ വത്സലകുമാരി,പാടശേഖര സമിതി പ്രസിഡന്റ് ഡി.ബാബു,സെക്രട്ടറി ഗോപകുമാർ,ജോസ് പനച്ചക്കൽ,സുശീല കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.
-കൃഷി ചെയ്യുന്നത് ഉമ നെൽവിത്ത്
-പ്രമാടം പഞ്ചായത്തിലെ 14-ാം വാർഡിൽ
-30 വർഷമായി തരിശായി കിടന്ന ഭൂമി
-120 ദിവസങ്ങൾക്കകം മികച്ച വിളവ് കിട്ടുമെന്ന് പ്രതീക്ഷ
പ്രമാടം പഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
റോബിൻ പീറ്റർ
(പഞ്ചായത്ത് പ്രസിഡന്റ്)