തൊടിയൂർ: സഹ്യദയർ വായനാനുഭവം പങ്ക് വയ്ക്കുമ്പോഴാണ് എഴുത്തുകാരന് അത്മസംതൃപ്തി ലഭിക്കുന്നതെന്ന് കവി ചവറ കെ.എസ്.പിള്ള അഭിപ്രായപ്പെട്ടു.
എഴുത്തിന്റെ അറുപത്തഞ്ച് വർഷം പൂർത്തിയാക്കിയ കവിക്ക് കരുനാഗപ്പള്ളി സർഗചേതന നൽകിയ ആദരവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ചിരാതിന്റെയോ മിന്നാമിനുങ്ങിന്റെയൊ നുറുങ്ങുവെട്ടമെങ്കിലും തന്റെ കവിതകൾ സമൂഹത്തിന്പകർന്നു നൽകിയിട്ടുണ്ടെങ്കിൽ താൻ കൃതാർത്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ലാലാജി സ്മാരക ഗ്രന്ഥശാലാ ഹാളിൽ ചേർന്ന അനുമോദന സമ്മേളനം ഡോ:എം. ജമാലുദ്ദീൻകുഞ്ഞ് ഉദ്ഘാടനം ചെയ്തു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി. ചിദംബരൻ, ആദിനാട് തുളസി, ഡി. മുരളീധരൻ, ജയചന്ദ്രൻ തൊടിയൂർ എന്നിവർ സംസാരിച്ചു. വവ്വാക്കാവ് സോമരാജൻ സ്വാഗതവും നസീംബീവി നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന കവിയരങ്ങിൽ അഴീക്കൽ മുരളി, ശാസ്താംകോട്ട റഹിം, തോപ്പിൽ ലത്തീഫ്, ഉത്തരക്കുട്ടൻ, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, വവ്വാക്കാവ് സോമരാജൻ, കെ.എസ്. രജു കരുനാഗപ്പള്ളി, തഴവ രാധാകൃഷ്ണൻ , വൈ. സ്റ്റീഫൻ, ഷീല ജഗധരൻ, തിലകം വിജയൻ, സി.ജി. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.