കൊല്ലം : വെളിയം പഞ്ചായത്തിലെ തുറവൂർ സ്വദേശിയായ ഓമന ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയായിരുന്നു ഇതുവരെ. പോളിയോ ബാധിച്ച് വർഷങ്ങളായി കിടപ്പിലായ മകൾ സുമയുടെ പരിചരണം ദുരിതങ്ങൾ ഇരട്ടിപ്പിക്കുകയായിരുന്നു. ഒരു കട്ടിൽ പോലും ഇല്ലാത്ത വീട്ടിൽ നിവർന്നിരിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്ന സുമയുടെ ജീവിതം മാറുകയാണ് ഇപ്പോൾ.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് ആണ് ഈ കുടുംബത്തിന് തണലായത്. രണ്ട് കിടപ്പ് മുറി, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവയുള്ള വീടാണ് ഇവർക്കായി നിർമിച്ചത്. തറയിൽ ടൈൽ പാകിയിട്ടുണ്ട്. സുമയ്ക്കായി ഒരു കട്ടിലും പഞ്ചായത്ത് വഴി ലഭ്യമാക്കി.
മകളുടെ പരിചരണം നിർവഹിക്കേണ്ടതിനാൽ തൊഴിലിന് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു ഓമനയ്ക്ക്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതി വഴി 600 രൂപയുടെ ഭക്ഷ്യധാന്യം നൽകിയാണ് ഈ പ്രതിസന്ധിക്കും പരിഹാരമൊരുക്കിയത്.
2018-19 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷൻ മുഖേന വെളിയം ഗ്രാമ പഞ്ചായത്തിൽ 125 വീടുകളാണ് അനുവദിച്ചത്. 117 എണ്ണവും പൂർത്തിയാക്കി. എട്ടു വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നാലു ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യമായ 25000 രൂപയുമാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇവിടെ ഭവന പദ്ധതിക്കായി വകയിരുത്തിയത് എന്ന് വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ പറഞ്ഞു.