photo
എം.ശോഭന നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജി വെയ്ക്കുന്നതിന് മുമ്പായി ഫയലിൽ തീർപ്പ് കല്പിച്ച് ഒപ്പ് ഇടുന്നു.

കരുനാഗപ്പള്ളി: നാല് വർഷത്തെ സേവനത്തിന് ശേഷം കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവെച്ചു. എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് രാജിക്കത്ത് നഗരസഭാ സെക്രട്ടറി ഷെർളീ ബീഗത്തിന് കൈമാറി. ഇനിയുള്ള ഒരു വർഷം സി.പി.ഐയ്ക്കായിരിക്കും ചെയർപേഴ്സൺ പദവി ലഭിക്കുക. കരുനാഗപ്പള്ളിയുടെ സമഗ്രവികസനത്തിന് നാന്ദി കുറിച്ച ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും പൂർത്തീകരിക്കാനും കഴിഞ്ഞതായി എം. ശോഭന പറഞ്ഞു. താലൂക്ക് ആശുപത്രി വികസനം, ആധുനിക ഗ്യാസ് ശ്മശാനം, സപ്ലെകോ ഗോഡൗൺ, തീരദേശ കുടിവെള്ള പദ്ധതി, ലൈഫ് ഭവന നിർമ്മാണ പദ്ധതി, മുനിസിപ്പൽ ടവർ, ബഡ്സ് സ്കൂൾ, സ്കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി, ഗ്രന്ഥശാലകൾക്കുള്ള അക്ഷരവെളിച്ചം പദ്ധതി, ഓണാട്ടുകര ടൂറിസം പദ്ധതി, കളിസ്ഥലം, കുട്ടികളുടെ പാർക്ക്, ലിങ്ക് റോഡ് പദ്ധതി, കാർഷിക വികസന പദ്ധതികൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ യാഥാർത്ഥ്യമാക്കാനും തുടങ്ങി വയ്ക്കാനും കഴിഞ്ഞെന്ന് എം. ശോഭന പറഞ്ഞു. ഇന്നലെ രാവിലെ മുനിസിപ്പൽ കൗൺസിൽ യോഗം വിളിച്ചിരുന്നു. മസ്റ്ററിംഗുമായി ബന്ധപ്പെട്ട് മൂന്ന് സെന്ററുകൾ കൂടി തുടങ്ങാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന് ശേഷമാണ് രാജി പ്രഖ്യാപനമുണ്ടായത്. തുടർന്ന് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ , വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് എം.കെ. വിജയഭാനു, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഷെർളാ ബീഗം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പവിത്രൻ എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിൽ ജീവനക്കാർ ഉപഹാരങ്ങൾ നൽകി എം. ശോഭനയെ ആദരിച്ചു.