കൊല്ലം: അഞ്ചാലുംമൂട്ടിൽ പതിനേഴുകാരിയെ തുടർച്ചയായി 34 ദിവസം പീഡനത്തിനിരയാക്കിയ കേസിൽ മാമിയും കുഞ്ഞമ്മയും ചേർന്ന് പെൺകുട്ടിയെ ആവശ്യക്കാർക്കായി കൊല്ലത്തെ ഹൗസ് ബോട്ടുകളിലും എത്തിച്ച് നൽകിയതായി വിവരം. റിമാൻഡിലായിരുന്ന പ്രതികളെ ഇന്നലെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിൽ വാങ്ങിയതോടെയാണ് കൂടതൽ വിവരങ്ങൾ പുറത്തുവരുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുഞ്ഞമ്മ സബിത, മാമി ലിനറ്റ് (ഷൈനി), ഹോംസ്റ്റേ നടത്തിപ്പുകാരായ ഷിജു, മിനി, കരുനാഗപ്പള്ളിയിലെ സിൽവർ പ്ലാസ ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടിൽ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടിൽ പ്രദീപ് (33), പാവുമ്പ തറയിൽ വീട്ടിൽ റിനു (33) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അഞ്ചാലുംമൂട് സി.ഐ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. അഞ്ചുദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡിയിലുള്ളവരെ ഇന്ന് പീഡനം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
തെളിവെടുപ്പ് ശക്തമാകുന്നതോടെ പ്രതിപ്പട്ടിക നീളുമെന്നും പതിന്നാലുപേരെപ്പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്.
പെൺകുട്ടിയുടെ മാമന്റെ ഭാര്യ ലിനറ്റാണ് പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഫേസ്ബുക്കിലും മറ്റും ദൃശ്യങ്ങൾ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തന്നോടൊപ്പം കൂട്ടിയത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് പെൺകുട്ടി ഇവർക്കൊപ്പം പോയിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ലിനറ്റിനൊപ്പം ആട്ടോയിൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സിൽവർ പ്ളാസ് ലോഡ്ജിലെത്തി.
ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടിൽ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടിൽ പ്രദീപ് (33), പാവുമ്പ തറയിൽ വീട്ടിൽ റിനു (33) എന്നിവർ അടുത്തുകൂടി. വിശേഷങ്ങൾ ചോദിച്ച് മാമിയുമായി കൂട്ടുകൂടിയവർ ഓരോരുത്തരും പെൺകുട്ടിയെ വലയിലാക്കി. രണ്ടാം തവണയും ഇതേ ലോഡ്ജിൽ എത്തിയപ്പോൾ പുറമേ നിന്ന് പലരും വന്നിരുന്നു. ഇവരുടെ വിവരങ്ങൾ പെൺകുട്ടിക്ക് വ്യക്തമല്ല. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അമ്മയുടെ അനിയത്തി സബിതയും മാമിക്കൊപ്പം ചേർന്നതോടെയാണ് പെൺവാണിഭം വിപുലീകരിച്ചത്. പിന്നീട് മയ്യനാട് പുല്ലിച്ചിറ പള്ളിക്ക് സമീപം വീട് വാടകയ്ക്ക് ഹോം സ്റ്റേ നടത്തിവന്ന കരിക്കോട് മങ്ങാട് കിണറുവിള കിഴക്കതിൽ ഷിജു (35), തിരുവനന്തപുരം പള്ളിക്കൽ പാറയിൽ പടിഞ്ഞാറെപ്പുര വീട്ടിൽ മിനി (33) എന്നിവരുടെ അടുത്ത് പെൺകുട്ടിയെത്തി. ഇവിടെയും ദിവസങ്ങളോളം പലരും വന്നുപോയിരുന്നു. ഇവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കരുനാഗപ്പള്ളിയിലെ ലോഡ്ജിലെയും കൊട്ടിയത്തെ ഹോം സ്റ്റേയിലെയും രേഖകളിൽ നിന്ന് ഇടപാടുകാരുടെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരിട്ട് പങ്കുള്ള ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ചില ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
നവംബർ 9ന് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞ് രാവിലെ പോയ പെൺകുട്ടി രാത്രി തിരിച്ചെത്താഞ്ഞതിനെതുടർന്ന് അമ്മ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാമിയും കുഞ്ഞമ്മയും ചേർന്ന് നടത്തിയ വൻപെൺവാണിഭത്തിന്റെ ചുരുളഴിഞ്ഞത്.