road
മെറ്റൽ പാകിയ മെതുകുമ്മേൽ റോഡ്

പത്തനാപുരം: പട്ടാഴി - പിടവൂർ, മെതുകുമ്മേൽ - പൊലിക്കോട് റോഡുകളുടെ പുനർ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മാസങ്ങൾക്ക് മുമ്പ് മെറ്റിലിട്ട റോഡിന്റെ ഭാഗങ്ങളിൽ പൊടിപടലങ്ങൾ വ്യാപിച്ചത് യാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പട്ടാഴി -പിടവൂർ പാതയിൽ റോഡ് പുനർനിർമ്മാണത്തിന്റെയും കലുങ്കിന്റെയും പണികളാണ് മുടങ്ങിയത്. റോഡിൽ മിക്ക സ്ഥലങ്ങളിലും മെറ്റൽ കൂനയായി കൂട്ടിയിട്ടിരിക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. രണ്ട് റോഡിലും പൊടി ഉയരുന്ന സ്ഥലങ്ങളിൽ ടാങ്കറുകളിൽ വല്ലപ്പോഴും വെള്ളം തളിക്കുന്നുണ്ടെങ്കിലും പ്രദേശമാകെ പൊടി വ്യാപിക്കുകയാണ്. റോഡിന്റെ തകർച്ച കാരണം ബസുകൾ മുടങ്ങുന്നത് നിത്യസംഭവമാണ്. ഓട്ടം വിളിച്ചാൽ ഇതുവഴി ടാക്സികളും വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ തകർച്ചയിൽ പട്ടാഴി, മെതുകുമ്മേൽ, പന്തപ്ലാവ്, പുളിവിള, തലവൂർ, കുര തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ഏറെ ദുരിതത്തിലായത്. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി നടക്കുന്ന രണ്ട് റോഡുകളുടെയും പുനർനിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നൂറുകണക്കിന് പേർ ആശ്രയിക്കുന്ന റോഡുകളുടെ നവീകരണം എത്രയും വേഗം പൂർത്തിയാക്കണം. ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂർണമാണ്.

മിനി പ്രസാദ്

എസ്.എൻ.ഡി.പി യോഗം കുര ശാഖാ (പ്രസിഡന്റ് )

പ്രദേശവാസികളെ ദുരിതത്തിലാക്കിക്കൊണ്ട് ഒരു വർഷത്തിലധികമായി നടക്കുന്ന നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണം

ഷിബു അമ്പഴവയലിൽ (പൊതുപ്രവർത്തകൻ. പട്ടാഴി )

പണി തുടങ്ങിയിട്ട് 1 വർഷം

മെതുകുമ്മേൽ - പൊലിക്കോട് പാതയിൽ പ്ലാമൂട് മുതൽ കുന്നിക്കോട് ടൗൺ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. പാത തുടങ്ങുന്ന മെതുകുമ്മേൽ പ്രദേശത്ത് നിർമ്മാണം തുടങ്ങും മുമ്പേ കുന്നിക്കോട് ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് റോഡ് തകർത്തിരുന്നു. കുന്നിക്കോട് നിവാസികൾ അന്നു മുതൽ അനുഭവിക്കുന്ന ദുരിതം ഇപ്പോഴും തുടരുകയാണ്.

മഴ മാറിയിട്ടും നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു

നിലയ്ക്കാത്ത മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നതെന്നായിരുന്നു കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും നേരത്തേയുള്ള വാദം. എന്നാൽ മഴ മാറിയിട്ടും നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് മെറ്റലിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളിലെ മെറ്റലുകൾ ഒലിച്ചു പോയതാണ് ടാറിംഗ് വൈകാൻ കാരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടാം തവണ മെറ്റലിംഗ് പൂർത്തീകരിച്ചിട്ടും ടാറിംഗ് വൈകുന്നതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അടുത്ത ആഴ്ചയോടെ ടാറിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് വിഭാഗം പറയുന്നു.