കുന്നത്തൂർ: ശൂരനാട് വടക്ക് പാറക്കടവ് വീട്ടിനാൽ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം കവരുകയും നിലവിളക്കുകൾ അടിച്ച് തകർക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം ഏഴ് മോഷ്ടാക്കൾ അറസ്റ്റിൽ. ഭരണിക്കാവ് മുസലിയാർഫാം സുഗീഷ് ഭവനിൽ സുഗീഷ് (20), തഴവാ വത്സാ നിവാസിൽ ദിനു (20), പുത്തൂർ മൂഴിക്കോട് കുഴിവിള വീട്ടിൽ അർജുൻ (20), തൊടിയൂർ വേങ്ങറ കർണാണിക്കൽ വീട്ടിൽ അനുരാജ് (20) എന്നിവരെയാണ് പുത്തൂർ, പനപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് കൈമാറും. മറ്റുള്ള പ്രതികളെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22 ന് പുലർച്ചെ മൂന്നോടെയാണ് മോഷണം നടന്നത്. മോഷ്ടാക്കളുടെ ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനവും ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. നിലവിളക്ക് ഉപയോഗിച്ചാണ് ശ്രീകോവിലിനു മുന്നിലുള്ള കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം കവർന്നത്. തുടർന്ന് വഞ്ചിക്കു ചുറ്റും നാണയങ്ങൾ വിതറുകയും ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകൾ തകർക്കുകയും ചെയ്തു. രാവിലെ ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. നെടുവത്തൂർ സ്വദേശിയിൽ നിന്നും വാടകയ്‌ക്കെടുത്ത കാറിലെത്തിയാണ് സംഘം മോഷണം നടത്തിയത്. ഈ കാർ സംഭവ ദിവസം വീട്ടിനാൽ ക്ഷേത്ര പരിസരത്ത് പല തവണ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ശൂരനാട് എസ്.ഐ പട്രോളിംഗിനിടെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതാണ് പ്രതികളെ വളരെ വേഗം കണ്ടെത്താൻ സഹായകമായത്. സുഗീഷിന്റെ വീട്ടിൽ നിന്നും മോഷണം പോയ പണവും നാണയങ്ങളും പൊലീസ് കണ്ടെടുത്തു. വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് രാത്രി കാലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പകൽ സമയത്ത് വീട്ടിനുള്ളിൽ കഴിച്ചു കൂട്ടുന്ന സംഘം ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തുന്നത്. മോഷണം നടത്തുന്നതിന് മുമ്പായി കഞ്ചാവ് വലിക്കുന്നത് ഇവരുടെ ശീലമാണ്. ഇവർ ചടയമംഗലത്തു നിന്നും ആൾട്ടോ കാറും നെടുവത്തൂരിൽ നിന്നും പൾസർ ബൈക്കും മോഷ്ടിച്ച കേസിലെ പ്രതികളാണ്. അടൂർ, ശൂരനാട്, കുത്തിയതോട്, കരുനാഗപ്പള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ നിരവധി കേസുകളുണ്ട്.