തൃശൂർ : പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിറുത്തണമെന്ന് പാർലമെന്ററി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശം. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ടി.എൻ പ്രതാപൻ എം.പിയാണ് ആവശ്യം ഉന്നയിച്ചത്. ഫാസ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾപ്ലാസ പൂർണ്ണമായും മാറുന്നതോടെ പ്രദേശവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്. ഇതിനായി രണ്ട് ട്രാക്കുകൾ തുറന്നു കൊടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഫാസ് ടാഗിലേക്ക് മാറാത്ത ശബരിമല തീർത്ഥാടകർക്കായി ടോൾ പ്ലാസയുടെ ഇരുവശത്തുമായി രണ്ട് ട്രാക്കുകൾ ഉണ്ടാകുമെന്ന് ടോൾ പ്ലാസ അധികൃതർ യോഗത്തെ അറിയിച്ചു. ടോൾ പ്ലാസ ഫാസ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് 13 ന് ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതലയോഗം ചേരും.
ബസ് ബേ സൗകര്യമുളള സ്റ്റോപ്പുകളിൽ ബസുകൾ അവിടങ്ങളിൽ തന്നെ നിറുത്തണമെന്ന് യോഗം നിർദ്ദേശം നൽകി. തൃശൂർ വിമല കോളേജിന് സമീപം ഹോം ഗാർഡിനെ നിയമിക്കുന്നതിനും സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. ഒളരി സെന്ററിലെ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സീബ്രാലൈനും സ്ഥാപിക്കും. തൃശൂർ റൗണ്ടിലെ സീബ്രാലൈനുകൾ ശാസ്ത്രീയമാണോയെന്ന് പഠിക്കാൻ റോഡ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പരിശോധിക്കും.