ഗുരുവായൂർ: ഗജരാജന്റെ സ്മരണയിൽ ദേവസ്വം ആനത്തറവാട്ടിലെ കരിവീന്മാർ ഒത്തുകൂടി. തങ്ങളുടെ മുൻഗാമിക്ക് പ്രണാമം അർപ്പിക്കുന്നതിനായാണ് ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാർ ഇന്നലെ കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ഒത്തുകൂടിയത്. രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഗജരാജൻ കേശവന്റെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള ഗജഘോഷ യാത്രയോടെയാണ് ചടങ്ങ് തുടങ്ങിയത്. ഘോഷയാത്ര തുടങ്ങുന്നതിന് മുമ്പായി തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ ആനകൾക്ക് വിഭവസമൃദ്ധമായ ആനയൂട്ടും നൽകി.

ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ഗജരാജൻ കേശവന്റെയും, കൊമ്പൻ ബൽറാം ശ്രീ ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചു. മഞ്ജുളാൽ വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്ര തീർത്ഥക്കുളം പ്രദക്ഷിണം ചെയ്ത് തെക്കേ നടയിലുള്ള കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തി.

കേശവന്റെ സ്മരണ പുതുക്കി പത്മനാഭൻ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചു. മറ്റ് ആനകൾ കേശവന്റെ പ്രതിമയ്ക്ക് അഭിമുഖമായി റോഡിൽ നിരന്നു നിന്നു. ദേവസ്വം ഭരണ സമിതി ചെയർമാൻ കെ.ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, പി. ഗോപിനാഥൻ, എം. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ നേതൃത്വം നൽകി. ആയിരക്കണക്കിനാളുകൾ കേശവന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തി. അനുസ്മരണ ചടങ്ങുകൾക്ക് ശേഷം ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ ആനകൾക്കും വിഭവസമൃദ്ധമായ ആനയൂട്ടും നടത്തി. കരിമ്പ്, ശർക്കര, പഴം തുടങ്ങിയ വിഭവങ്ങളോടെയാണ് ആനയൂട്ട് ഒരുക്കിയത്.