തൃശൂർ : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടർ കൺവീനറായി സമിതി ഉടൻ രൂപീകരിക്കും. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളക്കെട്ടുണ്ടായ പൂങ്കുന്നം, കുണ്ടുവാറ, അയ്യന്തോൾ, ചേറ്റുപുഴ എന്നീ പ്രദേശങ്ങളിലെ വെള്ളക്കെട്ടിനുള്ള പരിഹാര മാർഗം നിർദ്ദേശിക്കുന്നതിനാണ് കളക്ടർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചത്.
മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് മേയറുടെ ചേംബറിൽ അടിയന്തര യോഗം കൂടിയത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി തോട് കൈയേറ്റങ്ങളും, ചാലിൽ മണ്ണടിഞ്ഞു കിടക്കുന്നതും, നീർച്ചാലുകൾ മണ്ണിട്ട് മൂടി റോഡാക്കി മാറ്റിയതും സമിതി വിലയിരുത്തും. തോടിന്റെ നീളം വീതി കണക്കിലെടുത്തു കൈയേറ്റങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യും.
വെള്ളക്കെട്ട് പരിഹരിക്കാൻ 30 കോടി രൂപ ചെലവാക്കും. 2.5 കോടി കെ.എൽ.ഡി.സിയും, ഇറിഗേഷൻ, മണ്ണ് സംരക്ഷണ വകുപ്പുകൾ 10 കോടി രൂപയും, ബാക്കി കൃഷി വകുപ്പും, ആസ്തി വികസന ഫണ്ടും, കോർപറേഷനും ചേർന്ന് വകയിരുത്തും. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ വേണ്ട നടപടികളും, ഇനിയൊരു പ്രളയമുണ്ടായാൽ വെള്ളക്കെട്ടില്ലാതാക്കാനും, കൃഷി നാശമില്ലാതാക്കാനും വേണ്ട എല്ലാ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് മേയർ അറിയിച്ചു.
യുണൈറ്റഡ് ആക്‌ഷൻ കൗൺസിൽ സമർപ്പിച്ച നിവേദനം കൗൺസിൽ പരിഗണിച്ചതിനെ തുടർന്ന് നടന്ന ചർച്ചയിലാണ് വെള്ളക്കെട്ടിന് കാരണമായ പ്രശ്‌നങ്ങളും മുഴുവൻ കൈയേറ്റങ്ങളും കണ്ടെത്തി പരിഹരിക്കാൻ ധാരണയായത്. യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ്, മേയർ അജിതാ വിജയൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്. പി, അനിൽ അക്കര എം.എൽ.എ, കോർപറേഷൻ കൗൺസിലേഴ്‌സ്, പി.ഡബ്ല്യൂ.ഡി, ഇറിഗേഷൻ, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു...