fish

മാള: പണിമുടക്കിയ ഹർത്താലിനെ പഴിച്ച് ചൂണ്ടയിടാൻ പോയ മൂവർക്ക്‌ ലഭിച്ചത് 60 കിലോഗ്രാം തൂക്കം വരുന്ന മത്സ്യം. അരാ പൈമ ഇനത്തിലുള്ള ഭീമൻ മത്സ്യം ചൂണ്ടയിൽ കൊളുത്തിയതോടെ ഹർത്താൽ ഇവർക്ക് അനുഗ്രഹമായി മാറി.

ആട്ടോ ഡ്രൈവർ വെണ്ണൂർപ്പാടം സ്വദേശി എം.കെ. ശ്രീകുമാറും ബന്ധു ഗുരുവായൂർ സ്വദേശിയായ ആട്ടോ ഡ്രൈവർ പി.ആർ. ബിജുവും സുഹൃത്ത്‌ പ്ലാവിൻമുറി സ്വദേശി പി.കെ. ഷാബുവുമാണ് രാവിലെ വെണ്ണൂർ തുറയിൽ ചൂണ്ടയിടാൻ പോയത്. ചൂണ്ടയിൽ ആദ്യമാദ്യം ചെറിയ കരിമീനുകൾ കുടുങ്ങി. തുടർന്നാണ് മത്സ്യ ഭീമൻ കുടുങ്ങിയത്. ചൂണ്ടയിൽ കുരുങ്ങിയ അരാ പൈമ മൂവരുമായി കുറെയേറെ സമയം പിടിവലിയായി. ചൂണ്ടയടക്കം തുറയിലേക്ക് വലിച്ചുപോകുമെന്ന ഘട്ടത്തിൽ അര മണിക്കൂറിനുശേഷമാണ് മൂവരും വെള്ളത്തിലേക്ക് ചാടിയത്. തുടർന്നുള്ള പോരാട്ടത്തിനുശേഷമാണ് മത്സ്യത്തെ കരയിലേക്ക് വലിച്ച് കയറ്റാനായതെന്ന് എം.കെ. ശ്രീകുമാർ പറഞ്ഞു. ഈ ഇനത്തിന് ജീവനോടെ ലക്ഷങ്ങൾ വില വരുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വന്നുപെട്ടതാണ് ഈ മത്സ്യമെന്ന് കരുതുന്നു. ഡാമുകളിലും ഇത്തരം മത്സ്യം ഉണ്ടാകും. മത്സ്യത്തെ വലിയപറമ്പിലെ കൃഷ്ണൻകോട്ട ഫ്രാൻസിസിന്റെ കടയിലെത്തിച്ചു. കിലോഗ്രാമിന് ശരാശരി 300 രൂപ വില വരുന്ന അരാ പൈമക്ക് 18,000 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് അടി നീളമുള്ള മത്സ്യത്തെ കാണാനും ദൃശ്യം പകർത്താനുമായി നിരവധി പേരാണെത്തിയത്.