തൃശൂർ: പൗരത്വനിയമത്തെ അനുകൂലിച്ച എ.ബി.വി.പി പ്രവർത്തകരെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി. ഇവരെ ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു. വി.എസ്. യദുകൃഷ്ണൻ, കെ.ജി ഗോകുൽ, ജെ.പി അനുരാഗ്, കെ.യു ജിഷ്ണു, യു.എ അമൽ, വി. ദീപു, ആസിഫ് അസീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

അച്ചടക്ക സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്താനും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും നടപടിയെടുക്കാനും കൗൺസിൽ തീരുമാനിച്ചു. പൗരത്വനിയമത്തിൽ സെമിനാർ സംഘടിപ്പിക്കുന്നതിന് എ.ബി.വി.പി പ്രവർത്തകരെ തടഞ്ഞതിനെ തുടർന്ന് സമരം നടത്തിയതിനായിരുന്നു മർദ്ദനം. ക്‌ളാസ് മുറിയിൽ നിന്നും വലിച്ചിറക്കി രണ്ട് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലും പുറത്തു വിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു...