തൃശൂർ: സ്ഥാപിത താൽപ്പര്യമുള്ള വ്യവസായ ലോബിയുടെ ഭാഗമാകാതെ, കഷ്ടപ്പെടുന്ന കൃഷിക്കാരന്റെ കണ്ണീർ കാർഷിക ഗവേഷകർ കാണണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റ് ഫിസിയോളജി (ഐ.എസ്.പി.പി) കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച പ്ലാന്റ് ഫിസിയോളജി ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പടർന്നുപന്തലിച്ച സ്ഥാപിത താൽപ്പര്യമുള്ള വ്യവസായ ലോബിയുടെ വക്താക്കളും പ്രയോക്താക്കളുമായി ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും മാറുന്നുണ്ട്. സങ്കീർണ്ണമായ സാങ്കേതിക വിദ്യയും ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കാനുള്ള വിദ്യകളുമല്ല ആവശ്യം. ലളിതവും ചെലവു കുറഞ്ഞതുമായ മാർഗമാണ് വേണ്ടത്. കുട്ടനാട്ടിൽ പ്രളയത്തിന് ശേഷം ഒരു ചില്ലിപൈസ ചെലവഴിക്കാതെ, അത്യുൽപാദന ശേഷിയുള്ള വിത്തില്ലാതെ 40 ശതമാനം ഉൽപാദന വർദ്ധനവുണ്ടായി. പ്രകൃതി നൽകുന്ന പാഠം ഗവേഷകർ മറന്നുപോകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കാർഷിക സർവകലാശാല പ്ലാന്റ് ഫിസിയോളജി വകുപ്പ് മുൻ തലവനായിരുന്ന ഡോ. എസ്. ശേഷാദ്രിനാഥിന് ആദരം അർപ്പിച്ചു. മുതിർന്ന പ്ലാന്റ് ഫിസിയോളജിസ്റ്റുകളായ ഡോ. ടി.വി.ആർ. നായർ, ഡോ. കെ. നന്ദിനി എന്നിവരെ മന്ത്രി ആദരിച്ചു. ഐ.എസ്.പി.പിയുടെ ജെ.ജെ. ചിനോയ് സ്വർണമെഡൽ ഡോ. നരേന്ദകുമാർ ഗുപ്ത, ജെ.സി. ബോസ് സ്വർണമെഡൽ ഡോ. സ്‌നേഹലത സിംഗ്ല പരീക്, ആർ.ഡി. അസാന സ്വർണമെഡൽ ഡോ. ശരത്കുമാർ ദ്വിവേദി എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ഐ.എസ്.പി.പി ഫെലോഷിപ്പുകൾ ഡോ. ദീപു മാത്യു, ഡോ. ആർ. ഗോമതി എന്നിവർ ഏറ്റുവാങ്ങി. വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.പി.പി പ്രസിഡന്റ് ഡോ. എം.ബി ചെട്ടി, സെക്രട്ടറി ഡോ. വിശ്വനാഥ് ചിന്നുസ്വാമി, ട്രഷറർ ഡോ. മദൻപാൽ, ഡോ. എഡ്‌ന ആന്റണി, കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി, ഡോ. ടി. ഗിരിജ എന്നിവർ പ്രസംഗിച്ചു. വിദേശ സർവകലാശാലകളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ദ്ധർ പ്രബന്ധം അവതരിപ്പിച്ചു. 21ന് സമാപിക്കും...