തൃശൂർ : ചോറ് വെന്തില്ലായെന്ന കാരണത്താൽ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വാടാനപ്പിള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വീട്ടിൽ യൂസഫ് കുട്ടി ഭാര്യ ജുമൈലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ ഹക്കീമിനെയാണ് (39) തൃശൂർ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം പിഴത്തുകയും, കൂടാതെ വിക്ടിം കോമ്പൻസേഷൻ തുകയും മരണപ്പെട്ട സ്ത്രീയുടെ മകൾക്ക് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2015 ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിന് ഗണേശമംഗലത്തുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം.
മകന് ഉച്ചയ്ക്ക് ചോറു വിളമ്പിക്കൊടുക്കുമ്പോൾ ചോറ് വെന്തില്ല എന്നു പറഞ്ഞ് വഴക്കിട്ട് വിളമ്പിക്കൊണ്ടിരുന്ന വലിയ പാത്രം ജുമൈലയിൽ നിന്നും ബലമായി പിടിച്ചു വാങ്ങി അതുകൊണ്ട് തലയ്ക്കടിച്ച് തറയിൽ വീഴ്ത്തി വലിയ പാത്രം കൊണ്ടും, സ്റ്റീൽ ഗ്ലാസ് കൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രൊസിക്യൂഷൻ ഭാഗത്തു നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും, 29 രേഖകളും, 20 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. സംരക്ഷണത്തിന് ആരുമില്ലാത്ത അവസ്ഥയിലുള്ള ജുമൈലയുടെ മകൾക്ക് പരമാവധി സഹായം ലഭിക്കേണ്ടതാണെന്നുള്ള പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് വിധിയിൽ നിർദ്ദേശിച്ചത്. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡിനി പി. ലക്ഷ്മൺ ഹാജരായി...