കൊടുങ്ങല്ലൂർ: ഡിസം. 29ന് കൊടുങ്ങല്ലൂർ നഗരസഭ നിർഭയ ദിനമായി ആചരിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. സ്ത്രീകളുടെ നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർഭയ ദിനാചരണത്തിന്റെ ഭാഗമായി അന്ന് രാത്രി 11 മുതൽ 1വരെ കൊടുങ്ങല്ലൂർ ടൗണിൽ "പൊതുയിടം എന്റേതും " എന്ന പേരിൽ വനിതകളുടെ നൈറ്റ് വാക്കും നടത്തും. നൂറോളം സ്ത്രീകൾ ഇതിൽ പങ്കെടുക്കും.
നാല് അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടായിരിക്കും നൈറ്റ് വാക്കിൽ സ്ത്രീകൾ പങ്കെടുക്കുന്നത്. കൈയെത്തും ദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ അടുത്ത ഗ്രൂപ്പിനെ വിന്യസിക്കും. പ്രത്യക്ഷത്തിലല്ലാതെ പൊലീസിന്റെ സഹായം ഉറപ്പ് വരുത്തും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുവാൻ സംഘത്തിന് വിസിൽ നൽകും. വഴിയരികിൽ ലൈറ്റും കാമറയും സജ്ജമാക്കും. പൊലീസ് വാഹനം പ്രത്യക്ഷത്തിൽ വിന്യസിക്കില്ല. എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുക്കും. നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന വനിതാ സംഘടനാ നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.ആർ. ജൈത്രൻ (ചെയർമാൻ), പ്രോജക്റ്റ് ഓഫീസർ സുധ (കൺവീനർ), കെ.ബി. മഹേശ്വരി (മഹിള അസോസിയേഷൻ), റസോജ ഹരിദാസ് (മഹിളാസംഘം), ചന്ദ്രിക ശിവരാമൻ (മഹിള കോൺഗ്രസ്), പ്രസന്ന പ്രകാശൻ (മഹിളാ മോർച്ച), ശ്രീദേവി തിലകൻ, മല്ലികാ സുദാസൻ (സി.ഡി.എസ്), ശ്രീകല (വനിത പൊലീസ്), ഹണി പീതാംബരൻ, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, സി.കെ. രാമനാഥൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
........................................
രാത്രി നടത്തത്തിൽ
നാല് അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങൾ
സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ അടുത്ത ഗ്രൂപ്പ്
പ്രത്യക്ഷത്തിലല്ലാതെ പൊലീസിന്റെ സഹായം
അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുവാൻ വിസിൽ നൽകും
വഴിയരികിൽ ലൈറ്റും കാമറയും