ഗുരുവായൂർ: മണ്ഡലകാല സമാപന ദിനമായ വെള്ളിയാഴ്ച്ച ഗുരുവായൂരപ്പന് വിശേഷാൽ കളഭാഭിഷേകം നടക്കും. പ്രത്യേക കളഭക്കൂട്ട് തയ്യാറാക്കി കലശപൂജ നടത്തി അഭിഷേകം ചെയ്യുന്നത് മണ്ഡല സമാപനത്തിൽ മാത്രമാണ്. മണ്ഡലം നാൽപ്പത് ദിവസം പഞ്ചഗവ്യ അഭിഷേകവും നാല്പത്തൊന്നാമത് ദിനത്തിൽ കളഭാഭിഷേകവും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. കോഴിക്കോട് സാമൂതിരിരാജയുടെ വഴിപാടാണ് കളഭാട്ടം.

കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം, കസ്തൂരി എന്നിവ പനിനീരിൽ ചാലിച്ചാണ് കളഭക്കൂട്ട് ഒരുക്കുക. സാധാരണ ദിനങ്ങളിൽ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവ ചേർക്കുക. ദിവസവും ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും വർഷത്തിൽ മണ്ഡല സമാപനദിനത്തിൽ മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാർ ചേർന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട് വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വർണ്ണകുംഭത്തിൽ നിറക്കും.

തുടർന്ന് ഉച്ചപൂജയ്ക്കു മുമ്പ് അഭിഷേകച്ചടങ്ങ് തന്ത്രി നിർവഹിക്കും. കളഭത്തിലാറാടി നിൽക്കുന്ന ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടാറുളളത്. ശനിയാഴ്ച്ച പുലർച്ചെ മൂന്നിന് നിർമാല്യദർശനം വരെ ഗുരുവായൂരപ്പൻ കളഭത്തിലാറാടി നിൽക്കും. നിർമ്മാല്യ ദർശനത്തിന് ശേഷം ഭഗവത് വിഗ്രഹത്തിൽ നിന്നും മാറ്റുന്ന കളഭത്തിന്റെ ഒരു ഭാഗം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. കളഭാഭിഷേകത്തോടെ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് സമാപനമാവും. കളഭാട്ടദിനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വക ചുറ്റുവിളക്ക് ആഘോഷിക്കും.