തൃശൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920 ലെ പാക്കിസ്ഥാൻ വാദ പ്രമേയത്തിന് തുല്യമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന് വിഘടനവാദം വളർത്തുകയാണ്.

കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാനാണ് നീക്കം. ഭരണഘടനാ വിരുദ്ധവും ഫെഡറലിസത്തിന്റെ കടക്കൽ കത്തിവയ്ക്കുന്നതുമാണിത്. ദേശസ്‌നേഹികൾ ഇതിനെതിരെ രംഗത്ത് വരണം. വിഭജനകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ദേശവിരുദ്ധ നീക്കങ്ങളാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഭരണഘടനാ പദവി വഹിക്കുന്ന എല്ലാവരും ആക്രമിക്കപ്പെടുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ള തുടങ്ങിയവർക്കെതിരായ അക്രമങ്ങൾ വിഘടനവാദത്തിന്റെ ഭാഗമാണ്. മുല്ലപ്പള്ളി രാമചന്ദ്രന് സി.പി.എമ്മിന്റെ ദേശവിരുദ്ധ സമീപനങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാലാണ് യോജിച്ചുള്ള സമരത്തെ എതിർക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എ. നാഗേഷ്, നേതാക്കളായ അഡ്വ. കെ.കെ. അനീഷ്‌കുമാർ, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.