അട്ടപ്പാടി മഞ്ചക്കണ്ടി കാട്ടിനകത്ത് മാവോയിസ്റ്റ് ഭീകരന്മാരെ കണ്ട് തണ്ടർബോൾട്ട് ഞെട്ടിവിറച്ചു പോവുകയും വലിച്ചിട്ടും വലിച്ചിട്ടും വലിയാത്ത കാഞ്ചി അമർത്തിച്ചവിട്ടി വലിച്ചപ്പോൾ മാത്രം പാവത്താൻമാരായ തണ്ടർബോൾട്ടിന്റെ തോക്കിൽ നിന്ന് വെടിയുണ്ട പാഞ്ഞുപോവുകയും, അങ്ങനെ തോക്കും ബോംബും മലപ്പുറം കത്തിയും മെഷീൻഗണ്ണും കുരുമുളക് സ്പ്രേയും (ശബരിമലമോഡലിൽ വികസിപ്പിച്ചത്) എന്നുവേണ്ട, സകല കുന്ത്രാണ്ടങ്ങളുമായി ചീറിപ്പാഞ്ഞുവന്ന നാല് മാവോയിസ്റ്റുകൾ 'ശഠ,പഠേ..."ന്നും പറഞ്ഞ് അബദ്ധവശാൽ ചത്തുവീഴുകയും ചെയ്തത് കണ്ടിട്ട് ആരും പിണറായി സഖാവിന്റെ പൊലീസിനെയോ അല്ലെങ്കിൽ ഉപദേഷ്ടാവ് രമൺജി ശ്രീവാസ്തവാജിയുടെ അഡ്വൈസുമായി പ്രവർത്തിക്കുന്ന പൊലീസിനെയോ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. തണ്ടർബോൾട്ട് ഒരു ഉറുമ്പ് പോലും കാൽവിരലാൽ അറിയാതെയെങ്കിലും ചവിട്ടിയരഞ്ഞ് മരിച്ചുവീഴുന്നത് കണ്ടാൽ മോഹാലസ്യപ്പെട്ട് പോകുന്ന പ്രകൃതക്കാരാണ്. മാവോയിസ്റ്റ് മാരകമായി ആക്രമിക്കാൻ വന്നപ്പോൾ നേരത്തേ പറഞ്ഞ തോക്കിന്റെ കാഞ്ചി പ്രാണരക്ഷാർത്ഥം ആഞ്ഞുചവിട്ടി വലിച്ച് പോയെന്ന് മാത്രമേയുള്ളൂ. അതാരായാലും ചെയ്തുപോകും. പിണറായി സഖാവിന്റെ പൊലീസായത് കൊണ്ട് ഉന്നം തെറ്റിയില്ല. തെറ്റിയാൽ ക്ഷീണം സഖാവിനാണെന്ന് ഏത് തണ്ടർബോൾട്ടിനുമറിയാം.
സാഹചര്യം ഏത് ആട്ടിൻകുട്ടിയെയും സിംഹമാക്കി മാറ്റാതിരിക്കില്ല. അതുകൊണ്ട് തണ്ടർബോൾട്ട് ആട്ടിൻകുട്ടികൾ അല്ലാതാവുന്നില്ല. തണ്ടർബോൾട്ടിനും തണ്ടർബോൾട്ടിന്റേതായ സത്യശീലങ്ങളൊക്കെയുണ്ട്. അത് ശ്രീവാസ്തവാജിയുടെ ഉപദേശപ്രകാരം പിണറായി സഖാവിനാൽ കൈവന്നതാണ്. തണ്ടർബോൾട്ടിന്റെ പാവത്താൻ പ്രകൃതമല്ല, ഇഞ്ചാർജ് കുട്ടൻപിള്ളയുടെയും കടുവാ മാത്തനേഡിന്റെയും സൈസ് പൊലീസിന്റേത്. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ശീലം. ഏത് പ്രതികൂല കാലാവസ്ഥയിലും മല്ലിടാൻ തക്കശേഷിയുള്ള തണ്ടും തടിയും നല്ലപോലെ ഈ സൈസ് പൊലീസിനുണ്ട്. തണ്ടർബോൾട്ടിനെ പോലെ കാഞ്ചി വലിക്കേണ്ട അവസ്ഥ ഈ പൊലീസിനുണ്ടാവാറില്ല. പാവത്താൻ സൈസല്ല എന്നുവച്ച്, തണ്ടർബോൾട്ടിന്റെ സത്യശീലങ്ങൾ ഈ പൊലീസിനില്ല എന്നാരും ധരിക്കരുത്. (അത് പിണറായിസഖാവിന്റെ പൊലീസ്ഗുണം.) ഒന്നാംനമ്പർ ലാത്തി കൊണ്ടുള്ള കളിയാണീ പൊലീസിന് ശീലം. ലാത്തി കൊണ്ട് വേണമെങ്കിൽ ക്രിക്കറ്റ് കളിക്കാനും അവർ തയ്യാറാണ്. ലാത്തി ചുഴറ്റി ഒരേറ് എറിഞ്ഞാൽ മുത്തയ്യ മുരളീധരന്റെ സ്പിൻബൗളിംഗിനേക്കാളും മാരകമായിരിക്കും എന്നാണ് പറയുന്നത്. സകലമാന വിക്കറ്റും കൊണ്ടേ അത് പോകൂ. പിണറായി സഖാവിന്റെയും ഉപദേഷ്ടാവ്ജി രമൺജി ശ്രീവാസ്തവാജിയുടെയും കൈയിൽ ഏത് പൊലീസുകാരൻ വന്നുപെട്ടാലും അവൻ തിരിച്ചുമടങ്ങുന്നത് സദ്ഗുണസമ്പന്നനായിട്ടായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. തണ്ടർബോൾട്ടും അങ്ങനെയാണല്ലോ.
അങ്ങനെയാണ് ഈ പൊലീസ് കടയ്ക്കലിൽ വാഹനപരിശോധന നടത്തുന്നതിനിടെ ലാത്തിയേറ് നടത്തിയത്. ഒന്നാന്തരം യോർക്കർ ആണെന്നാണ് ക്രിക്കറ്റ് നിരൂപകന്മാരായ ചില കളിയെഴുത്തുകാർ അതിനെ വിശേഷിപ്പിച്ചത്. ദ്റോണർക്ക് ക്രിക്കറ്റ്കളിയുടെ സാങ്കേതികവശം അത്ര ബോദ്ധ്യമില്ലാത്തത് കാരണം യോജിക്കാനോ വിയോജിക്കാനോ നിൽക്കുന്നില്ല. ബൈക്കിൽ പോയ കശ്മലന്റെ വിക്കറ്റ് ഊരി കൈയിൽ കൊടുത്തിട്ടേ പൊലീസേമ്മാൻ മടങ്ങിയുള്ളൂ എന്നതു കൊണ്ടുതന്നെ ആ ഏറിനെ നമിക്കാതിരിക്കാനാവുന്നില്ല. സദ്ഗുണസമ്പന്നനായത് കൊണ്ടാണ് പൊലീസേമ്മാൻ എറിഞ്ഞുവീഴ്ത്തിയ കശ്മലനെ പൊലീസേമ്മാൻമാർ തന്നെ ഏതോ ആശുപത്രിയിൽ കൊണ്ടേല്പിച്ച് കടന്നുകളഞ്ഞത്. അത്രയെങ്കിലും ചെയ്തില്ലെങ്കിലത് പൊലീസ് സേനയ്ക്ക് നാണക്കേടാവുമെന്നതിലാർക്കും രണ്ട് പക്ഷമുണ്ടെന്ന് തോന്നുന്നില്ല. ഇതെല്ലാം കണ്ടിട്ട്, മികച്ച പ്രകടനത്തിനുള്ള രാജ്യാന്തര പുരസ്കാരം ബെഹ്റാദികളാൽ നയിക്കപ്പെടുന്ന പൊലീസിന് ആരും കൊടുക്കുന്നില്ലെങ്കിൽ അവർക്ക് ഒന്നുകിൽ അസൂയ, അല്ലെങ്കിൽ കണ്ണിന് തിമിരബാധ എന്നേ ഇത്തരുണത്തിൽ പറയാനുള്ളൂ.
പന്തീരാങ്കാവിലെ രണ്ട് ചെറുപ്പക്കാർ കൊടുംക്രിമിനലുകളേക്കാൾ വലിയ മാവോയിസ്റ്റുകളായിത്തീരാനുള്ള എല്ലാ സാദ്ധ്യതകളും തെളിഞ്ഞ്, തെളിഞ്ഞ് വരുന്നുണ്ട്. ഈ രണ്ട് ചെറുപ്പക്കാരും ചെയ്ത ഏറ്റവും വലിയ പാതകമെന്തെന്നാൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഇന്നത്തെക്കാലത്ത് പഠിക്കാതെ പോയി എന്നതാണ്. എന്തുകൊണ്ട് അവർക്ക് ഈ പാളിച്ച പറ്റിയെന്ന് സ്വയം വിമർശനബുദ്ധ്യാ വിലയിരുത്തി ഇനിയെങ്കിലും (എന്നെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ) തെറ്റ് തിരുത്താൻ ശ്രമിക്കേണ്ടതാണ്. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചില്ലെങ്കിലും വേണ്ടീല, കോളേജിന്റെ ആ ഹോസ്റ്റലിൽ വല്ല മുത്തപ്പനോ എട്ടപ്പനോ, ഒമ്പതപ്പനോ ഒക്കെ ആയി ജീവിച്ചാലും മതി.
ഹോസ്റ്റലിലെത്തിയാൽ പ്രധാനമായും ചെയ്യേണ്ടത് കെ.എസ്.യു എന്നൊക്കെ പറഞ്ഞുവരുന്ന ഈയ്യാമ്പാറ്റകൾക്ക് കായകല്പചികിത്സ ഏർപ്പാടാക്കി കൊടുക്കുകയാണ്. വേണ്ടിവന്നാൽ പൊതുശല്യമായും ഇവറ്റകളെ പ്രഖ്യാപിക്കാം. എന്നിട്ട് ഇവറ്റകളെ ഓതിരവും കടകവും പരിശീലിപ്പിക്കണം. ഇവന്മാരുടെ കൈയിൽ പരീക്ഷയെഴുതി പാസായതിന്റെ വല്ല സർട്ടിഫിക്കറ്റും കണ്ടുകിട്ടിയാൽ അതെടുത്ത് കത്തിക്കണം. വല്ല ബെഞ്ചിന്റെയോ ഡസ്കിന്റെയോ കാലൊടിച്ച്, അതിന്റെ പലകയുമെടുത്ത് ക്രിക്കറ്റ് കളിക്കണം. പറ്റുമെങ്കിൽ കെ.എസ്.യുക്കാരെ കണ്ടാൽ തലയോ കാലോ തല്ലിയൊടിക്കണം. ഇത്രയുമായാൽ മാവോയിസ്റ്റാവാതെ കഴിക്കാനുള്ള യോഗ്യതയായിക്കോളും. യു.എ.പി.എ ഒന്നും ആ വഴിക്കുപോലും വരാത്ത വണ്ണം ഏതോ വഴിക്ക് തിരിഞ്ഞ് പോയ്ക്കോളും.
പന്തീരാങ്കാവിലെ ചെറുപ്പക്കാരുടെ വീഴ്ച ചെറുതല്ല എന്ന് ബോദ്ധ്യപ്പെടാൻ ഇതിൽപ്പരമെന്ത് വേണം!
ഇ-മെയിൽ: dronar.keralakaumudi@gmail.com