തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദർശന വേദിയാകും. മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളിൽ മലയാള സാന്നിദ്ധ്യമായ കൃഷാന്തിന്റെ 'വൃത്താകൃതിയിലുള്ള ചതുരം', 'സൈലെൻസർ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇറാനിയൻ ചിത്രം ഡിജിറ്റൽ ക്യാപ്റ്റിവിറ്റിയുടെ ലോകത്തെ ആദ്യ പ്രദർശനമാണിവിടെ. ഉദ്ഘാടന ചിത്രമായ 'പാസ്ഡ് ബൈ സെൻസർ' ഇന്ത്യയിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.
ഇസ്രായേൽ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈൻ ഒരുക്കിയ 'ഓൾ ദിസ് വിക്ടറി', ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം കാമിൽ, മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രം ദ ഹ്യൂമറിസ്റ്റ്, യാങ് പിങ്‌ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട്, ഹിലാൽ ബെയ്ദറോവ് സംവിധാനംചെയ്ത ഓസ്ട്രിയൻ ചിത്രം വെൻ ദ പെർസിമ്മൺസ് ഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ ദ പ്രൊജക്‌ഷനിസ്റ്റ് , ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്, കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്നിവയാണ് മത്സരവിഭാഗത്തിൽ ആദ്യ പ്രദർശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.
ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദർശന വേദിയായും ചലച്ചിത്രമേള മാറും. പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിംഗിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ ചിത്രം 'ഡോർ ലോക്ക്', ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ 'വിത്തൗട്ട് സ്ട്രിംഗ്‌സ്'എന്നിവയുടെയും ആദ്യ പ്രദർശനമാണ്.