iffk

തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ. രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ. പരീക്കുട്ടി എന്നിവർക്കാണ് സ്മരണാഞ്ജലി അർപ്പിക്കുന്നത്. ഇവരുടെ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഇന്ത്യൻ നവതരംഗസിനിമയിലെ ഇതിഹാസമായ മൃണാൾ സെന്നിന്റെ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഇൻ സെർച്ച് ഒഫ് ഫാമിൻ (അകലേർ സംന്ധാനേ), രാമപാദചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്‌പദമാക്കിയുള്ള സഡൻലി വൺ ഡേ (ഏക് ദിൻ അചാനക്), 1970 ൽ പുറത്തിറങ്ങിയ ഇന്റർവ്യൂ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. യു.ആർ. അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കി ഗിരീഷ് കർണാട് ഒരുക്കിയ കന്നട ചിത്രം സംസ്‌കാരയും ഈ വിഭാഗത്തിലുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവർ" എന്ന ചിത്രമാണ് ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ സ്മരണയ്‌ക്കായി പ്രദർശിപ്പിക്കുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മകരമഞ്ഞാണ്" അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ വിഭാഗത്തിലുള്ളത്. പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്നൊരുക്കിയ നീലക്കുയിൽ എന്ന ശ്രദ്ധേയ ചിത്രമാണ് മിസ് കുമാരിയുടെയും നിർമ്മാതാവ് ടി.കെ. പരീക്കുട്ടിയുടെയും ഓർമ്മകൾക്കായി സമർപ്പിക്കുന്നത്.