തിരുവനന്തപുരം: പേരൂർക്കടയിൽ എസ്.എ.പി ക്വാർട്ടേഴ്സിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സജീവ്കുമാർ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഇന്റലിജൻസ് മേധാവി സജീവ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്.

പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് സജീവ്‌കുമാർ. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ സജീവ് കുമാറിനെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എസ്.ഐയുടെ വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ കൗൺസലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. പിന്നീട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.