kettu

ശബരിമല: 250 രൂപ ഈടാക്കി ഭക്തർക്ക് പമ്പയിൽ നിന്ന് നൽകുന്ന ഇരുമുടിക്കെട്ടിൽ 75 രൂപയുടെ സാധനങ്ങൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം. എന്നാൽ, ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ദേവസ്വം വിജിലൻസും ഉദ്യോഗസ്ഥരും. പമ്പ ഗണപതി ക്ഷേത്രത്തിന് പിന്നിലാണ് കെട്ടുനിറ മണ്ഡപം. ദേവസ്വം കൗണ്ടറിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുമായി മണ്ഡപത്തിലെത്തിയാൽ നിശ്ചയിക്കപ്പെട്ട പൂജാരി ഭക്തർക്ക് കെട്ടുനിറച്ചു നൽകും. ദേവസ്വത്തിന്റെ കണക്കനുസരിച്ച് ഇരുമുടിക്കെട്ടിനായി മുടി സഞ്ചി ഒന്ന്, ചെറിയ സഞ്ചി ഒന്ന്, 100 മില്ലിഗ്രാം നെയ്യ് കൊള്ളുന്നത്രയും വലിപ്പമുള്ള നാളികേരം മൂന്ന് എണ്ണം, നെയ്യ് 100 മില്ലി, മലർ 50 ഗ്രാം, മഞ്ഞൾപ്പൊടി 10ഗ്രാം, ഉണക്കലരി 300 ഗ്രാം, കോർക്ക് ഒന്ന്, കർപ്പൂരം ചെറിയ പാക്കറ്റ്, വാക്സ് 10 ഗ്രാം എന്നിവയാണ് നൽകേണ്ടത്.

എന്നാൽ, ഇരുമുടിക്കെട്ടിൽ നിറയ്ക്കാനാവശ്യമായ പൂജാ ദ്രവ്യങ്ങളിൽ പലതും ഗുണമേന്മ തീരെ ഇല്ലാത്തവയാണെന്നാണ് ആക്ഷേപം. മാത്രമല്ല സഞ്ചി നൽകാറില്ലെന്നും ഉണക്കലരിക്ക് പകരം പച്ചരിയും പുഴുക്കലരിയും പലതരത്തിലുള്ള അരികൾ കൂട്ടി കലർത്തിയുമാണ് നൽകുന്നതത്രേ. ചെറിയ നാളികേരത്തിൽ 50 ഗ്രാം നെയ്യ് പോലും നിറയ്ക്കാൻ കഴിയില്ലെന്നും തീർത്ഥാടകർ ആരോപിക്കുന്നു.


മണ്ഡല - മകരവിളക്ക് കാലത്ത് മത്രം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പമ്പയിലെത്തി ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നത്.
തീർത്ഥാടകരുടെ കൈയിൽ നിന്ന് അമിത വില ഈടാക്കിയ ശേഷം ഗുണ നിലവാരമില്ലത്തതും മതിയായ അളവിലും പൂജാ ദ്രവ്യങ്ങൾ നിറയ്ക്കാതെ ഇരുമുടി നിറയ്ക്കുന്നതിനുമെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.