kidnapping

കളമശേരി: മണിക്കൂറുകൾ പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടു പോകൽ കേസ് ഒടുവിൽ നുണക്കഥയെന്ന് തെളിഞ്ഞു. നാല് വയസുള്ള കുട്ടിയെ ഓമ്‌നി വാനിൽ തട്ടിക്കൊണ്ടു പോയത് കണ്ടെന്നും കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഘങ്ങളിൽ ഒരാൾ കുത്തിപ്പരിക്കേേൽപിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയാണ് പൊലീസിനെ മുൾമുനയിൽ നിറുത്തിയത്. തുടർന്ന് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്നും കാമുകനെ രക്ഷിക്കാൻ പെൺകുട്ടി മെനഞ്ഞ കള്ളക്കഥയാണെന്നും തെളിഞ്ഞു.

എച്ച്.എം.ടി കോളനി നിവാസിയായ വിദ്യാർത്ഥിനി തട്ടിക്കൊണ്ടു പോകൽ സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ് കൈയിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന വിവരം തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പൊലീസിന് ലഭിച്ചത്. പെരിങ്ങഴ പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി നടന്ന് വരുമ്പോൾ നാല് വയസ് പ്രായം തോന്നിക്കുന്ന കുട്ടി തന്റെ അടുത്തേക്ക് ഓടി വന്നെന്നും പുറകിൽ മൂന്ന് പേർ മുഖം മൂടി ധരിച്ച് പിന്തുടർന്ന് എത്തിയെന്നുമാണ് പറഞ്ഞത്. തുടർന്ന് വിദ്യാർത്ഥിനി കുട്ടിയെ എടുക്കുന്നതിനിടയിൽ മൂന്നുപേരും ചേർന്ന് തന്നെ അക്രമിച്ച് കുട്ടിയെ തട്ടി കൊണ്ട് പോയി എന്നും കളമശേരി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി അന്വേഷണമാരംഭിച്ചു. സ്ഥലത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സമീപവാസികളുടെ മൊഴികളും ശേഖരിച്ചു. കൂടാതെ അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും കുഞ്ഞിനെ കാണാതായിട്ടുണ്ടോ എന്നുള്ള വിവരങ്ങളും തിരഞ്ഞു. പക്ഷെ അങ്ങനെയൊരു സംഭവത്തിന്റെ യാതൊരു വിവരവും പൊലീസിന് ലഭിച്ചില്ല.

എന്നാൽ, വിദ്യാർത്ഥിനി മൊഴിയിൽ ഉറച്ച് നിന്നതോടെ പൊലീസും കുഴഞ്ഞു. വിദ്യാർത്ഥിനിയുടെ ഇടത് കൈത്തണ്ടയിലാണ് മുറിവുള്ളത്. അതും ആഴത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ കുട്ടി സ്വയം മുറിച്ചതാകാം എന്ന ധാരണയിൽ പൊലീസെത്തി. വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങളുമായി വിശദമായി സംസാരിച്ചപ്പോഴാണ് വിദ്യാർത്ഥിനിയുടെ പ്രണയത്തെ കുറിച്ച് സൂചന ലഭിച്ചത്. ഒടുവിൽ കാമുകനെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്ത് വന്നു. താനുമായി വഴക്കിട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി കൈത്തണ്ട സ്വയം മുറിച്ചതാണെന്ന വിവരം കാമുകൻ പൊലീസിനോട് പറഞ്ഞു. മുറിവ് ഗുരുതരമല്ലായിരുന്നെങ്കിലും കാമുകൻ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിഷയം കാമുകന് പ്രശ്‌നമാവാതിരിക്കാനാണ് ഇവർ ചേർന്ന് ഇത്തരമൊരു കഥയുണ്ടാക്കിയതെന്ന് പൊലീസിന് ബോദ്ധ്യമായി. ഒടുവിൽ ഗത്യന്തരമില്ലാതെ പൊലീസിന് മുന്നിൽ വിദ്യാർത്ഥിനിയും കാര്യങ്ങൾ സമ്മതിച്ചു. നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവത്തിന് അതോടെ വിരാമമായി. പൊലീസിനെ കബളിപ്പിച്ചതിന് നിലവിൽ കേസൊന്നുമെടുത്തിട്ടില്ല.