നെടുമങ്ങാട് : ചുള്ളിമാനൂർ ജുമാ മസ്ജിദ് ഭാരവാഹി തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മൊട്ടക്കാവ് ചരുവിള പുത്തൻ വീട്ടിൽ എസ്. മുഹമ്മദ് തൻസീർ (24), ഇളവട്ടം എം.കെ.പി ഹൗസിൽ എസ്.ഷിമ്മിഷ് ഖാൻ (25),മൊട്ടക്കാവ് സുബിൻഷാ മൻസിലിൽ എസ്.സുബിൻഷ (25), ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ ആയിഷ മൻസിലിൽ ടി.നഹാസ് (25) എന്നിവരാണ് അറസ്റ്റിലായത്. ജുമാ മസ്ജിദിൽ അംഗമായ അണ്ടൂർക്കോണം സ്വദേശി ഷെഫീഖ് പള്ളികമ്മറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ,പ്ലാവറ ജംഗ്ഷനിൽ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി കൈകാലുകൾ തല്ലിയൊടിച്ചെന്നാണ് ഇവർക്കെതിരായ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പിനെ ചൊല്ലി സംഘർഷമുണ്ടായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി,ശ്രീകുമാർ, വേണു, എ.എസ്.ഐ ഫ്രാൻക്ലിൻ, എസ്.സി.പി.ഒ ബിജു, സി.പി.ഓമാരായ സജു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.