15hg

വർക്കല: വർക്കല താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലെ ഏലാത്തോടുകളും തടയണകളും നീർച്ചാലുകളും പൊതുകുളങ്ങളും മാലിന്യ ക്കെടുതിയിൽ അകപ്പെട്ട് ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്നു. ഒരുകാലത്ത് താലൂക്കിന്റെ നെല്ലറയെന്ന് ഖ്യാതി ലഭിച്ചിരുന്ന പല നെൽപ്പാടങ്ങളും തരിശിടങ്ങളായി മാറിയതോടെ കാർഷികമേഖല പ്രതിസന്ധിയിലായി. ഇലകമൺ, ചെറുന്നിയൂർ, വെട്ടൂർ ഒറ്റൂർ ഇടവ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നെൽകൃഷി പേരിന് പോലുമില്ല.

സമഗ്രനെൽകൃഷി വികസനത്തിനായി അതത് പ്രദേശിക ഭരണകൂടങ്ങൾ ബഡ്ജറ്റിൽ കാലാകാലങ്ങളിൽ തുക കൊള്ളിക്കാറുണ്ടെങ്കിലും നെൽകൃഷി തീരെ ഇല്ലാതായതു തന്നെ മിച്ചം. തണ്ണീർതട സംരക്ഷണം കടലാസിൽ മാത്രമായി ഒതുങ്ങി. തണ്ണീർതടങ്ങളുടെയും ജലാശയങ്ങളുടെയും മാസ്റ്റർപ്ലാൻ തയ്യാറാക്കി ജലസംരക്ഷണം കാര്യക്ഷമമാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അത്യുത്സാഹം കാണിച്ചെങ്കിലും പിന്നീട് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. താലൂക്കിലെ പാടശേഖരങ്ങളോടനുബന്ധിച്ചുള്ള പരമ്പരാഗത ജലസ്രോതസുകളെ പുനരുദ്ധരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെയും പാഠശേഖരസമിതികളുടെയും ആവശ്യം. അനധികൃത പാടം നികത്തലും മതിയായ ജലസേചന സൗകര്യങ്ങളില്ലാത്തതും കൃഷിക്ക് ആളെക്കിട്ടാത്തതും നെൽകൃഷി ഗണ്യമായിക്കുറയാൻ കാരണമായി. ഏലാത്തോടുകൾ, തടയണകൾ എന്നിവ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ താത്പര്യം കാട്ടുന്നില്ല. പുതിയ തടയണകൾ നിർമ്മിക്കാനോ തണ്ണീർത്തടങ്ങളുടെയും നീർച്ചാലുകളുടെയും വശങ്ങളിൽ സംരക്ഷണഭിത്തികൾ കെട്ടാനോ പഞ്ചായത്ത് ഭരണസമിതികൾ യാതൊരുവിധ നടപടിയെടുക്കുന്നില്ല. ഒരുകാലത്ത് കൃഷിയിട ജലസേചനത്തിന് ഉപയോഗിച്ചിരുന്ന തലക്കുളങ്ങൾ ബഹുഭൂരിപക്ഷവും നശിച്ച നിലയിൽ കൈത്തോടുകൾ സ്വകാര്യവ്യക്തികൾ കൈയേറി.