തിരുവനന്തപുരം: ഉരുട്ടിക്കൊലയെക്കുറിച്ച് മലയാളത്തിൽ തന്നെ ചിത്രമെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിർമ്മാതാക്കൾ തയ്യാറായില്ലെന്ന് മായിഘട്ട് ക്രൈം നമ്പർ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ. ആരെങ്കിലും തയ്യാറായാൽ ചിത്രം മലയാളത്തിൽ എടുക്കാൻ താത്‌പര്യമുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. മായിഘട്ടിലൂടെ ഒരമ്മയുടെ ദുഃഖത്തേയും പൊലീസിന്റെ അക്രമ വാസനയെയും തുറന്നു കാട്ടാനാണ് താൻ ശ്രമിച്ചത്. നീതിയും ന്യായവും അന്യമാകുന്ന കാലത്ത് നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയമാണ് തന്റെ സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 9.30ന് കൃപയിലും ബുധനാഴ്ച അജന്താ തിയേറ്ററിൽ വൈകിട്ട് 3.15നും ചിത്രത്തിന്റെ പുനഃപ്രദർശനം നടക്കും. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വർഷത്തെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം. സിംഗപ്പൂർ മേളയിൽ മികച്ച സിനിമ, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവയ്ക്കും, ഗോവൻ മേളയിൽ മികച്ച നടിക്കുമുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിരുന്നു.