തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്കൊരുങ്ങുകയാണ്. എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. മേമ്പൊടിക്ക് മറ്റ് വിദ്യാർത്ഥി യൂണിയനിൽപ്പെട്ടവരുമുണ്ട്. ലണ്ടനിലാണ് പരിശീലനം. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് അയക്കുന്നത്. നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോൾ തന്നെ സംഭവം വിവാദമായിരുന്നു. കാർഡിഫ് സർവകലാശാലയിൽ പരിശീലനത്തിനായി ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് ചെയർമാൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്പോർട്ട് വിവരം അടക്കം നൽകാനാണ് വകുപ്പ് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയർ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. സംസ്ഥാന ഖജനാവിൽ നിന്നാണ് യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താൻ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഈ ധൂർത്ത്.