തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ ജനുവരി 15നകം പ്രഖ്യാപിക്കാൻ പാർട്ടിയിൽ ധാരണയായി. ജനുവരി അഞ്ചിന് മുമ്പ് ഇതിനുള്ള സമവായചർച്ചകൾ പൂർത്തീകരിക്കും. .
അന്തിമമായി ഒറ്റപ്പേരേ വരാവൂ എന്നാണ് കേന്ദ്രനിർദ്ദേശം. ഇതോടെ , രണ്ടര മാസത്തോളം ബി.ജെ.പിക്ക് സംസ്ഥാനത്ത് പ്രസിഡന്റില്ലാത്ത സ്ഥിതിയാവുകയാണ്. ഒക്ടോബർ 25നാണ് പി.എസ്. ശ്രീധരൻപിള്ളയെ മിസ്സോറം ഗവർണറായി നിയമിച്ചത്. കുമ്മനം രാജശേഖരൻ നേരത്തേ മിസ്സോറം ഗവർണറായപ്പോഴും കേരളത്തിൽ സമാനസ്ഥിതിയായിരുന്നു.
പ്രായപരിധി
കർശനമാക്കും
മണ്ഡലം, ജില്ലാ പ്രസിഡന്റുമാർക്ക് പ്രായപരിധി കർശനമാക്കാനാണ് കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ഭാരവാഹിയോഗത്തിൽ അഖിലേന്ത്യാനേതൃത്വം നിർദ്ദേശിച്ചത്. ഇതനുസരിച്ച് മണ്ഡലം പ്രസിഡന്റുമാർക്ക് പരമാവധി 45ഉം ജില്ലാ പ്രസിഡന്റുമാർക്ക് 55ഉം വയസ്സാണ്. സംസ്ഥാന പ്രസിഡന്റിന് തൽക്കാലം പ്രായപരിധി നിർബന്ധമാക്കിയിട്ടില്ലെങ്കിലും പിന്നീട് അതുണ്ടാകുമെന്നാണ് സൂചന ..
ഈ മാസം 21നാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ സമർപ്പിക്കേണ്ടത്. 22ന് പുതിയ പ്രസിഡന്റുമാർ നിലവിൽ വരും. 140 മണ്ഡലങ്ങളിലും പ്രസിഡന്റുമാരെ സമവായത്തിലൂടെ കണ്ടെത്തണമെന്നാണ് നിർദ്ദേശം. ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിൽ സമവായ ചർച്ചകൾ 27 മുതൽ 30വരെ നടത്തണം. ജനുവരി ആദ്യവാരത്തിൽ പ്രഖ്യാപനമുണ്ടാകും.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രനാണ് മുൻതൂക്കമെങ്കിലും എം.ടി. രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകൾ സജീവമായി ഉയർന്നുവന്നത് അഖിലേന്ത്യാനേതൃത്വത്തിന് സമവായം എളുപ്പമാകില്ലെന്ന സൂചന നൽകിയിട്ടുണ്ട്.