mullappally-ramachandran

തിരുവനന്തപുരം: മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ച് പിളർക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഭരണഘടനാ ശില്പികൾ ഉറപ്പ് നൽകിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്ര ഹിന്ദു ഫാസിസ്റ്റ് തകർത്തിരിക്കുന്നു. ലോകം മനുഷ്യാവകാശദിനം ആഘോഷിക്കുമ്പോഴാണ് ഇന്ത്യൻ പാർലമെന്റ് ഇത്തരമൊരു ബില്ല് നിയമമാക്കുന്നത് എന്നത് ചരിത്രത്തോടുള്ള ക്രൂരപരിഹാസമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് അംഗീകരിക്കാനാവില്ല.
പൗരത്വ ഭേദഗതി ബിൽ നിയമമാകുന്ന ദിനം ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. ഒരു രാഷ്ട്രം ഒരു ഭരണം ഒരു മതം എന്ന ആപൽക്കരമായ ലക്ഷ്യത്തിലേക്കാണ് മോദി ഭരണകൂടം കുതിക്കുന്നത്. വംശീയ വികാരം ആളിക്കത്തിക്കുന്ന നരേന്ദ്രമോദി, ഹിറ്റ്‌ലറുടെ തനിയവതാരമാണ്. മതാധിഷ്ഠിത രാജ്യം നിർമ്മിക്കുകയെന്ന സംഘപരിവാർ അജൻഡയാണ് മുസ്ലീം മതവിഭാഗങ്ങളെ ഒഴിച്ചുനിറുത്തി പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാകുന്നത്. പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്.
വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്ത് വിലകൊടുത്തും കോൺഗ്രസ് പരാജയപ്പെടുത്തും. ഇസ്ലാം മതവിശ്വാസികളെ നെഞ്ചോട് ചേർത്തുപിടിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. ഹിന്ദു- മുസ്ലീം മൈത്രിക്കുവേണ്ടി ജീവൻ കൊടുത്ത ഗാന്ധിജിയുടെ പാർട്ടിയാണ് കോൺഗ്രസ്. പൗരത്വ ഭേഗഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു